സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീസ സമിതി മഹാസംഗമം ഇന്ന്

പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.

Update: 2022-03-24 02:02 GMT
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീസ സമിതി സംഘടിപ്പിക്കുന്ന മഹാസംഗമം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കും. പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രിയെ കാണുന്നത്. രാവിലെ 11ന് പാര്‍ലമെന്റില്‍ വെച്ചാണ് കൂടിക്കാഴ്ച.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനുകൂലമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കും. വായ്പയുടെ ബാധ്യത അടക്കമുള്ള വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ നിലപാടുകള്‍ ഇതുവരെ റെയില്‍വേ അംഗീകരിച്ചിട്ടില്ല. വായ്പാ ബാധ്യത സംസ്ഥാനത്തിന് മാത്രമായിരിക്കും എന്നതാണ് റെയില്‍വേയുടെ നിലപാട്.

അന്താരാഷ്ട്ര വായ്പാ സഹായം പദ്ധതിക്ക് ലഭിക്കാന്‍ ഈ നിലപാട് തടസ്സമാകുമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രി ധരിപ്പിക്കും. സില്‍വര്‍ ലൈന്‍ പദ്ധതി എതിര്‍ക്കുന്ന രാഷ്ട്രീയ നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഏറെ പ്രധാനപ്പെട്ടതാകും.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരമില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ആവര്‍ത്തിച്ചു. ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ട് പോകുകയാണ്. പദ്ധതിക്ക് അനുമതി നല്‍കരുതെന്നും മുരളീധരന്‍ പറഞ്ഞു.

Tags: