കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം: കര്‍ഷക സംഘടനകള്‍ യോഗം ചേരുന്നു

ജനുവരിയില്‍ കേന്ദ്രവുമായി നടത്തിയ എല്ലാ ചര്‍ച്ചകളിലും ഈ ആവശ്യം നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. 2014 ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു താങ്ങുവില നിയമപരമായി ഉറപ്പാക്കും എന്നത്

Update: 2021-11-20 06:54 GMT

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ യോഗം ചേരുന്നു. ഒമ്പത് അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം സിംഘുവിലാണ് ചേരുന്നത്. സമരത്തിന്റെ ഭാവി സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും. പാര്‍ലമെന്റില്‍ നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കേണ്ടന്നാണ് ഭൂരിഭാഗം കര്‍ഷക സംഘടനകളുടെയും നിലപാട്. താങ്ങുവില ഉറപ്പാക്കാന്‍ നിയമം വേണമെന്ന് രാകേഷ് ടിക്കായത്ത് ആവശ്യപ്പെടുകയും ചെയ്തു.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനൊപ്പം താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നതും കര്‍ഷകരുടെ ആവശ്യമായിരുന്നു.

 ജനുവരിയില്‍ കേന്ദ്രവുമായി നടത്തിയ എല്ലാ ചര്‍ച്ചകളിലും ഈ ആവശ്യം നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. 2014 ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു താങ്ങുവില നിയമപരമായി ഉറപ്പാക്കും എന്നത്. നവംബര്‍ 22 ന് ലക്‌നൗവില്‍ മഹാപഞ്ചായത്തും നവംബര്‍ 26 ലെ ഒന്നാം വാര്‍ഷികത്തില്‍ വലിയ സമരക്കൂട്ടായ്മയും ട്രാക്ടര്‍ റാലിയിലുമൊക്കെ പ്രഖ്യാപിച്ചിരിക്കെയാണ് നിയമങ്ങള്‍ പിന്‍വലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്നലെ ഉണ്ടായത്. ഒരുവര്‍ഷം നീണ്ടുനിന്ന കര്‍ഷകരുടെ സമരത്തെ തുടര്‍ന്നാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.

 കര്‍ഷകരുടെ നന്മയ്ക്കായിട്ടായിരുന്നു നിയമങ്ങള്‍ കൊണ്ടു വന്നത്. ആത്മാര്‍ത്ഥതയടെ ചെയ്ത് കാര്യങ്ങള്‍ ചില കര്‍ഷകര്‍ തെറ്റിദ്ധരിച്ചു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങിപോകണമെന്നും അഭ്യര്‍ഥിച്ചു.ഈ മാസം അവസാനം ചേരുന്ന പാര്‍ലമെന്റെന്റെ ശീതകാല സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. താങ്ങുവിലയടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും, കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിദഗ്ധരും കര്‍ഷകരുടെ പ്രതിനിധികളും ഈ സമിതിയില്‍ അംഗങ്ങളാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റിലെ പ്രഖ്യാപനത്തിനൊപ്പം താങ്ങുവില ഉറപ്പ് വരുത്തുന്നതില്‍ രേഖാമൂലമുള്ള ഉറപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് സമരത്തിലുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുക്കാമെന്നും പിന്വലിക്കാമെന്നും പറയുന്ന ബില്ല് സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ പിന്മാറിയാല്‍ അത് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.

Tags:    

Similar News