മലക്കംമറിഞ്ഞ് ഹസാരെ; നിരാഹാരത്തിൽ നിന്ന് പിൻമാറി, കര്‍ഷക പ്രക്ഷോഭകർക്കെതിരേ ആക്ഷേപം

വിളകളുടെ താങ്ങുവില 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് എനിക്ക് കത്ത് ലഭിച്ചു.

Update: 2021-01-29 17:12 GMT

പുനെ: കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ് അന്നാ ഹസാരെ. ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസിന്റെ സാന്നിധ്യത്തിലാണ് പിന്മാറ്റ തീരുമാനം ഹസാരെ അറിയിച്ചത്.

കാലങ്ങളായി വിവിധ പ്രശ്‌നങ്ങളില്‍ താന്‍ സമരം നടത്തുകയാണ്. സമാധാനപരമായി സമരം നടത്തുന്നത് കുറ്റമല്ല. മൂന്ന് വര്‍ഷമായി സര്‍ക്കാരിന് മുന്നില്‍ കര്‍ഷകരുടെ പ്രശ്‌നം അവതരിപ്പിക്കുന്നു. ന്യായമായ വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വിളകളുടെ താങ്ങുവില 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് എനിക്ക് കത്ത് ലഭിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി താന്‍ ഉന്നയിച്ച 15 വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നാളത്തെ നിരാഹാര സമരം റദ്ദാക്കിയിരിക്കുകയാണെന്ന് ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു.

ഡൽഹിയിലെ കര്‍ഷക സമരത്തെയും ഹസാരെ തള്ളിപ്പറഞ്ഞു. ഡൽഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പാലിക്കുന്നില്ലെന്നും ഹസാരെ വ്യക്തമാക്കി. നേരത്തെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും അനിശ്ചിതകാല നിരാഹാര സമരം ശനിയാഴ്ച തുടങ്ങുമെന്ന് ഹസാരെ അറിയിച്ചിരുന്നു. തന്റെ അനുയായികളോടും അദ്ദേഹം പിന്തുണ തേടിയിരുന്നു.