ഞാൻ ആത്മഹത്യ ചെയ്യില്ല, മരിച്ചാല്‍ ഇതു തന്റെ മരണ മൊഴിയായി കണക്കാക്കണം: അഞ്ജലി റിമാദേവ്
പേരെടുത്തു പറയാതെ രാഷ്ട്രീയക്കാരും സന്നദ്ധ പ്രവര്‍ത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറു പേര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.
കൊച്ചി: തനിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ കുറ്റാരോപിതയായ അഞ്ജലി റിമാദേവ്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെയുള്ള ആറംഗസംഘം തന്നെ വേട്ടയാടുന്നുവെന്ന് അഞ്ജലി പറഞ്ഞു. റോയ് വയലാട്ടിനെ കുടുക്കാന്‍ വേണ്ടിയാണ് തന്നെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ പറയുന്നു.
താന്‍ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാല്‍ ഇതു തന്റെ മരണ മൊഴിയായി കണക്കാക്കണമെന്നും അവര്‍ പറയുന്നു. പേരെടുത്തു പറയാതെ രാഷ്ട്രീയക്കാരും സന്നദ്ധ പ്രവര്‍ത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറു പേര്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ട വീഡിയോയിലൂടെയാണ് പുതിയ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
'കുറച്ചു ദിവസങ്ങളായി സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീ എന്ന് എന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് അടിസ്ഥാനമായത് ഒരാള്‍ ഉന്നയിച്ചിട്ടുള്ള കുറച്ച് ആരോപണങ്ങള്‍ മാത്രമാണ്. അതാണ് എല്ലാ സാമൂഹിക മാധ്യമങ്ങളും, ചാനലുകളും, വ്യക്തികളും ഞാനെന്ന വ്യക്തിയെ ജഡ്ജ് ചെയ്യാനുള്ള കാരണം. അതിലൊന്ന്, ബോയ് ഫ്രണ്ടില്ലാത്തവര്‍ക്കു ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവല്‍ നില്‍ക്കും, അതവര്‍ നേരിട്ടു കണ്ടിട്ടുണ്ട്, ഹണിട്രാപ് ഡീല്‍ ചെയ്യുന്നത് നേരിട്ടു കണ്ടിട്ടുണ്ട്. രണ്ടാമത്തേത്, ബിപി ഗുളിക എന്നു പറഞ്ഞു മെഡിസിന്‍ ബോക്‌സില്‍ പഞ്ഞി വച്ചു കൊണ്ടു നടന്നു, കൂടിയ ലഹരി ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്. സ്ത്രീകളുമായി മറ്റു രീതിയിലുള്ള ബന്ധമുണ്ട്, നമ്പര്‍ 18 ഹോട്ടലില്‍ വച്ച് എന്തോ കാഴ്ച കണ്ടു, ഞാന്‍ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടു എന്നെല്ലാമുള്ള ആരോപണങ്ങളാണ് പരാതിക്കാരി ഉയര്‍ത്തിയിരിക്കുന്നത്. ഇവിടെ നിയമവും കോടതിയും എല്ലാമുണ്ട്. ആ വ്യക്തി പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് കൂടി നോക്കേണ്ടതുണ്ട്.
'കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. ആത്മഹത്യ ചെയ്യണമെന്നു പോലും ആലോചിച്ചു. അനിയന്റെ മുഖമാണ് ഓര്‍മ വരുന്നത്. അവന്റെ മുന്നിലെങ്കിലും സത്യം തെളിയിക്കണം. രണ്ടു പേരാണ് എനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. മറ്റു പെണ്‍കുട്ടികളുടെ മൊഴിയെടുക്കണം. വര്‍ഷങ്ങളായി കൂടെ ജോലി ചെയ്തവരോടു ചോദിക്കണം. ഓഫിസില്‍ ജോലി ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ എടുത്തു പരിശോധിക്കണം. സ്ത്രീ ഉന്നയിച്ച കാര്യങ്ങള്‍ തെളിയിക്കാന്‍ ലൈവ് പോളിഗ്രാഫ് ടെസ്റ്റെടുക്കണം. ഈ പറഞ്ഞ തെറ്റുകള്‍ താന്‍ ചെയ്തിട്ടുണ്ടെങ്കില്‍ കല്ലെറിഞ്ഞു കൊല്ലണം.' അവര്‍ വീഡിയോയിൽ പറഞ്ഞു.

