അമീബിക് മസ്തിഷ്‌ക ജ്വരം: താമരശേരി പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശം

Update: 2025-08-16 12:56 GMT


കോഴിക്കോട്:
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സാഹചര്യത്തില്‍ താമരശേരി പഞ്ചായത്തില്‍ മുന്നറിയിപ്പ്. പഞ്ചായത്തിന്റെ പരിധിയിലെ കുളങ്ങള്‍, വെള്ളക്കെട്ടുകള്‍, തോടുകള്‍, പുഴകള്‍ തുടങ്ങിയ ജലാശയങ്ങളില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഈ മേഖലകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. കുട്ടിയുടെ വീട്ടിലേക്ക് വെള്ളമെത്തിച്ച കുടിവെള്ള പദ്ധതിയുടെ സാംപിളുകളും കുട്ടി നിന്തല്‍ പഠിച്ചിരുന്ന വീടിന് സമീപമുള്ള കുളത്തിലേയും സാംപിളുകളും ശേഖരിച്ചു.

അതേസമയം കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നാല് പേര്‍ പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഓഗസ്റ്റ് 13നാണ് കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9)ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്. താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയോടെ കുട്ടിയുടെ ആരോഗ്യനില മോശമായിരുന്നു.

തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തുമ്പോഴെക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ കുട്ടിയുടെ മരണകാരണം വ്യക്തമല്ലായിരുന്നു. പിന്നാലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച് സാംപിളുകള്‍ വിദഗ്ധ പരിശോധന നടത്തിയതോടെയാണ് ഇതിലാണ് കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമുണ്ടെന്നത് വ്യക്തമാകുന്നത്.