കർഷക പ്രക്ഷോഭം കനക്കുന്നു; ചർച്ചയ്ക്ക് വഴങ്ങി അമിത് ഷാ
ആറാം ഘട്ട ചർച്ചയ്ക്ക് ഒരു ദിവസം മുമ്പ് തന്നെ കർഷകരെ വീണ്ടും ചർച്ചയക്ക് വിളിച്ചത് സർക്കാർ നിലപാടിൽ നിന്ന് അയയുന്നു എന്നുവേണം കരുതാൻ

ന്യൂഡൽഹി: കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിന് രാജ്യമെമ്പാടും അനുകൂല പ്രതികരണം ഉണ്ടായതിന് പിന്നാലെ കർഷകരെ ചർച്ചയ്ക്ക് വിളിച്ച് അമിത് ഷാ. കാർഷിക നിയമങ്ങൾക്കെതിരായ വൻ പ്രതിഷേധം അവസാനിപ്പിക്കുന്നതിനുള്ള സർക്കാറിന്റെ ആറാം ഘട്ട ചർച്ചകൾക്ക് ഒരു ദിവസം മുമ്പാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വൈകുന്നേരം കർഷകരെ ചർച്ചയ്ക്ക് വിളിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുത്തുകയും ദേശീയപാതകൾ തടയുകയും വിപണികൾ അടച്ചുപൂട്ടുകയും ചെയ്തതിനെ തുടർന്ന് ആഭ്യന്തരമന്ത്രി കർഷകർക്ക് മുന്നിൽ വഴങ്ങുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. എനിക്ക് ഒരു ഫോൺ കോൾ ലഭിച്ചു. അമിത് ഷാ ഞങ്ങളെ 7 മണിക്ക് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്ന് കർഷക നേതാവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു.
നിയമം പുനപരിശോധിക്കില്ലെന്ന നിലപാടായിരുന്നു ഇന്നലെ വരെ മോദി കൈക്കൊണ്ടത്. പഴയ നിയമം വച്ചുകൊണ്ട് പുതിയ നൂറ്റാണ്ടിനെ സൃഷ്ടിക്കാൻ കഴിയില്ലെന്നായിരുന്നു മോദി ഇന്നലെ ഒരു വേദിയിൽ പറഞ്ഞത്. എന്നാൽ ഇന്നത്തെ ഭാരത് ബന്ദിന് ലഭിച്ച പിന്തുണ സർക്കാരിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ആറാം ഘട്ട ചർച്ചയ്ക്ക് ഒരു ദിവസം മുമ്പ് തന്നെ കർഷകരെ വീണ്ടും ചർച്ചയക്ക് വിളിച്ചത് സർക്കാർ നിലപാടിൽ നിന്ന് അയയുന്നു എന്നുവേണം കരുതാൻ.