അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്? അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

പഞ്ചാബ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്നതിനിടയിലാണ് അമരീന്ദര്‍ ഡല്‍ഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്

Update: 2021-09-29 14:45 GMT

ന്യൂഡല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപി നേതാവ് അമിത് ഷായുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. പഞ്ചാബ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്നതിനിടയിലാണ് അമരീന്ദര്‍ ഡല്‍ഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചശേഷം ഇന്നലെയാണ് അമരീന്ദര്‍ ഡല്‍ഹിയിലെത്തിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് എത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വിശദീകരണം. അതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അമിത് ഷായുടെ വസതിയിലെത്തിയത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെത്തന്നെ അമ്പരപ്പിച്ചുകൊണ്ട് നവ്‌ജോത് സിങ് സിദ്ദു പഞ്ചാബിലെ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങിനെ മാറ്റുകയും മന്ത്രിസഭ അടിമുടി അഴിച്ചുപണിയുകയും ചെയ്തതിനു പിന്നാലെയാണ് പിസിസി അധ്യക്ഷന്റെ അപ്രതീക്ഷിത രാജി.

അതിനിടെ, നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് അമരീന്ദര്‍ സിങ് പക്ഷം ഇന്നു രാവിലെ ആവശ്യമുയര്‍ത്തിയിരുന്നു.