'ബിജെപിയുമായി സീറ്റ് വിഭജനത്തിന് തയ്യാര്‍'; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് അമരീന്ദര്‍

പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിലും പുതിയ പാര്‍ട്ടി മത്സരിക്കുമെന്നും പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനും അപേക്ഷിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-10-27 09:10 GMT

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സി്് പ്രഖ്യാപിച്ചു. 'ഞങ്ങള്‍ക്കൊപ്പം നിരവധി നേതാക്കള്‍ ഉണ്ട്, പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ഞങ്ങളുടെ കൂടെ ആരൊക്കെയുണ്ടെന്ന് വെളിപ്പെടുത്തും,' അദ്ദേഹം ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിലും പുതിയ പാര്‍ട്ടി മത്സരിക്കുമെന്നും പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനും അപേക്ഷിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി സീറ്റ് വിഭജനം നടത്താന്‍ തയ്യാറാണെന്നും എന്നാല്‍, ബിജെപിയുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെതിരേ രൂക്ഷവിമര്‍ശനവും അമരീന്ദര്‍ നടത്തി. അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയെങ്കിലും കോണ്‍ഗ്രസില്‍ ഇപ്പോഴും തുടരുകയല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ ഇത്രയും കാലം കോണ്‍ഗ്രസിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പത്ത് ദിവസം കൂടി കോണ്‍ഗ്രസില്‍ തുടരുന്നതില്‍ എന്താണ് കുഴപ്പം എന്നായിരുന്നു മറുചോദ്യം.

ദേശ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ കോണ്‍ഗ്രസ് തന്നെ പരിഹസിക്കുകയാണ്. താന്‍ ഒരു സൈനികനാണ്. അതിനാല്‍ അടിസ്ഥാന വിഷയങ്ങളെ കുറിച്ച് തനിക്ക് നല്ല ധാരണയുണ്ട്, അമരീന്ദര്‍ പറഞ്ഞു. സിദ്ദു ചേര്‍ന്നതു മുതല്‍ കോണ്‍ഗ്രസിന്റെ ജനപ്രീതിയില്‍ ഇടിവുണ്ടായി.സിദ്ദു എവിടെ നിന്ന് മത്സരിച്ചാലും പരാജയപ്പെടുത്തും- അമരീന്ദര്‍ പറഞ്ഞു. കോണ്‍ഗ്രസിനും ശിരോമണി അകാലിദളിനും ആം ആദ്മിക്കുമെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അമരീന്ദര്‍ പറഞ്ഞു.

അതേസമയം മുതിര്‍ന്ന നേതാവായ അമരീന്ദറിന്റെ നീക്കം കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ അതൃപ്തിയുള്ള നേതാക്കളെ ക്യാപ്റ്റന്‍ ചാക്കിടുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ക്യാപ്റ്റനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയും പുതിയ മന്ത്രിസഭ വികസനവും കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

Tags:    

Similar News