കോൺഗ്രസ് വിടുന്നതായി അമരീന്ദർ സിങ്; ബിജെപിയിൽ ചേരാനില്ല
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച അമരീന്ദർ സിങ്ങിനെ അനുനയിപ്പിക്കാനുള്ള ഒരു വശത്ത് ഹൈക്കമാൻഡ് ഇപ്പോഴും തുടരുകയാണ്.
ന്യൂഡൽഹി: കോൺഗ്രസ് വിടുന്നതായും എന്നാൽ ബിജെപിയിൽ ചേരില്ലെന്നും പഞ്ചാബ് മുൻമുഖ്യമന്ത്രി അമരീന്ദർ സിങ്. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദർ സിങ് കർഷകസമരം ഒത്തുതീർപ്പാക്കാൻ അദ്ദേഹവുമായി ചർച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. ഇതുവരേയും ഞാൻ കോൺഗ്രസിലായിരുന്നു. പക്ഷേ ഇനി ഞാൻ കോൺഗ്രസിലുണ്ടാവില്ല. മര്യാദക്കെട്ട രീതിയിലാണ് പാർട്ടിയിൽ എന്നെ പരിഗണിക്കുന്നതെന്ന് അമരീന്ദർ സിങ് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച അമരീന്ദർ സിങ്ങിനെ അനുനയിപ്പിക്കാനുള്ള ഒരു വശത്ത് ഹൈക്കമാൻഡ് ഇപ്പോഴും തുടരുകയാണ്. മുതിർന്ന നേതാക്കളായ അംബികാ സോണിയും കമൽനാഥും അമരീന്ദറിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അദ്ദേഹം പാർട്ടി വിട്ട് പോകുന്നത് തടയാനുള്ള ശ്രമത്തിലാണ് നേതൃത്വം. അമരീന്ദറിനെ നേരിൽ കാണാൻ നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും ആരുമായും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടില്ല.
ഇന്ന് രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനെ കണ്ട അമരീന്ദർ പഞ്ചാബ് അതിർത്തിയിലെ സുരക്ഷാ സാഹചര്യങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തുവെന്നാണ് വാർത്തകൾ. സംസ്ഥാന തിരഞ്ഞെടുപ്പിന് നാല് മാസങ്ങൾ മാത്രം അവശേഷിക്കേ എന്തായിരുന്നു അമീരന്ദറിൻ്റെ അടുത്ത നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കർഷകബില്ലിൽ ചില വിട്ടുവീഴ്ചകൾ ചെയ്ത് സമരം തീർപ്പാക്കാൻ അമരീന്ദറിലൂടെ കേന്ദ്രസർക്കാർ ശ്രമിച്ചേക്കുമെന്ന സൂചനകൾ ശക്തമാണ്.