ആര്‍എസ്എസിനോട് വിധേയത്വം; ഗവര്‍ണര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനെന്നും മുഖ്യമന്ത്രി

ഗവര്‍ണറുടേത് ഭരണഘടനാ പദവിയാണ്, അദ്ദേഹം തരംതാണ് സംസാരിക്കരുതെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു

Update: 2022-09-19 14:29 GMT

കണ്ണൂര്‍: ഗവര്‍ണര്‍ക്ക് ആര്‍എസ്എസിനോട് വിധേയത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ ആശയത്തെ പുച്ഛിക്കുന്നുവെങ്കില്‍ ഗവര്‍ണര്‍ക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടിവരും. ഗവര്‍ണര്‍ പദവിയിലിരുന്ന് എന്തും പറയരുത്. ഗവര്‍ണറുടേത് ഭരണഘടനാ പദവിയാണ്, അദ്ദേഹം തരംതാണ് സംസാരിക്കരുതെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു

ഗവര്‍ണര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനാണ്. ജര്‍മ്മനിയുടെ ആഭ്യന്തര ശത്രുക്കള്‍ എന്ന ആശയം കടമെടുത്ത് ആര്‍എസ്എസ് ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നു. തങ്ങള്‍ സ്വാതന്ത്ര്യ സമരം നടത്തിഎന്നാണ് ആര്‍എസ്എസ് പറയാന്‍ ശ്രമിക്കുന്നത്.തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യമേ നടക്കാവു എന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. ഈ ആര്‍എസ്എസ്സിനെയാണ് ബിജെപിയുടെ അണികള്‍ പറയുന്നതിനേക്കള്‍ ഗവര്‍ണര്‍ പുകഴ്ത്തി പറയുന്നത്.

ഏത് വര്‍ഗീയതയും നാടിന് ആപത്താണ്. വ്യക്തിപരമായ പല ആശയങ്ങളുമുണ്ടാകാം. പക്ഷെ ചരിത്രം ഉള്‍ക്കൊള്ളാന്‍ ഗവര്‍ണര്‍ തയ്യാറാകണം. കേരളത്തില്‍ ജനങ്ങളെ കയ്യൂക്ക് കൊണ്ട് ഏതെങ്കിലും പക്ഷത്ത് ആക്കാം എന്ന് ധരിക്കരുത്. ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ ആഭിമുഖ്യമുണ്ടാകാം. ഗവര്‍ണര്‍ പദവിയിലിരുന്ന് ആ രാഷ്ട്രീയം പറയരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇ എം എസ് അധികാരത്തില്‍ വന്നത് കയ്യൂക്ക് കൊണ്ടല്ല. മനുഷ്യത്യഹീനമായ ഒട്ടേറെ ആക്രമണങ്ങളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു കാലത്ത് കേരളത്തില്‍ അനുഭവിച്ചത്. അത് കഴിഞ്ഞ് 10 വര്‍ഷം കഴിയും മുന്നേയാണ് 1957ല്‍ ജനങ്ങള്‍ കമ്യൂണിസ്റ്റുകാരെ ഞങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞ് അധികാരത്തിലേറ്റുന്നത്.

ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു. സ്വന്തം കേസില്‍ വിധി പറയാന്‍ ആരേയും അനുവദിക്കില്ല. താന്‍ ചാന്‍സലറായിരിക്കെ സര്‍വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടെന്നും ഗവര്‍ണര്‍ ആരോപണമുയര്‍ത്തിയിരുന്നു.

Tags:    

Similar News