വീണ്ടും പോലിസ് അതിക്രമം; നിലമ്പൂരിൽ ഭിന്നശേഷിക്കാരനെ മർദ്ദിച്ച് തണ്ടർബോൾട്ട് സേന
തിങ്കളാഴ്ച രാത്രി വീടിന് സമീപത്ത് മുച്ചക്ര സ്കൂട്ടറിൽ ഇരിക്കുമ്പോള്‍ പോത്ത്കല്ല് പോലിസ് സ്റ്റേഷനിലെ തണ്ടർബോൾട്ട് സേന മര്‍ദ്ദിച്ചെന്നാണ് തോമസ് കുട്ടിയുടെ പരാതി.
മലപ്പുറം: പോത്ത്കല്ലില്‍ ഭിന്നശേഷിക്കാരനെ തണ്ടർബോൾട്ട് സേന മർദ്ദിച്ചെന്ന് പരാതി. പരിക്കേറ്റ പോത്തുകല്ല് സ്വദേശി കളരിക്കൽ തോമസ് കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി വീടിന് സമീപത്ത് മുച്ചക്ര സ്കൂട്ടറിൽ ഇരിക്കുമ്പോള്‍ പോത്ത്കല്ല് പോലിസ് സ്റ്റേഷനിലെ തണ്ടർബോൾട്ട് സേന മര്‍ദ്ദിച്ചെന്നാണ് തോമസ് കുട്ടിയുടെ പരാതി. ക്രിസ്മസ് കരോൾ സംഘത്തെ കാത്തിരുന്ന തന്നോട് പോലിസ് ജീപ്പിലെത്തിയ തണ്ടർ ബോൾട്ടിൻ്റ യൂണിഫോം ധരിച്ച 2 പേർ ഇവിടെ ഇരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. മകനെ കാത്തിരികയാണെന്ന് മറുപടി നൽകിയെങ്കിലും വിശ്വാസത്തിലെടുക്കാതെ കയര്‍ത്തു സംസാരിച്ചു. ഇത് ചോദ്യം ചെയ്തതിന് ആദ്യം ടോർച്ച് കൊണ്ട് തലക്ക് അടിച്ചു.
പിന്നീട് ജീപ്പിൽ നിന്ന് ലാത്തിയെടുത്ത് വന്ന് വീണ്ടും അടിച്ചു. സ്കൂട്ടറിൽ നിന്ന് നിലത്ത് വീണപ്പോൾ ചവിട്ടി. ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽവാസി എത്തിയതോടെയാണ് തണ്ടർബോൾട്ട് പിന്തിരിഞ്ഞതെന്ന് തോമസ് കുട്ടി പറഞ്ഞു. 12 വർഷം മുമ്പ് വീഴ്ചയിൽ നട്ടെല്ലിന് ക്ഷതമേറ്റാണ് തോമസ് കുട്ടിക്ക് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടത്.
എന്നാല്‍ തോമസ് കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് പോത്തുകല്ല് പോലിസ് സ്റ്റേഷനിലെ പോലിസുകാരുടെ വിശദീകരണം. രാത്രി അസമയത്ത് റോഡരികിൽ കണ്ടപ്പോൾ പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലിസുകാർ വിവരം തിരക്കിയെന്നും മദ്യലഹരിയിലായിരുന്ന തോമസ് കുട്ടി അസഭ്യം പറഞ്ഞെന്നുമാണ് പോലിസ് വിശദീകരണം.
