സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന് ആരോപണം; ജിമ്മുകള്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Update: 2026-02-05 14:54 GMT

ന്യൂഡല്‍ഹി: ജിമ്മുകളുടെയും ഫിറ്റ്‌നസ് സെന്ററുകളുടെയും മറവില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്നും മതപരിവര്‍തനത്തിന് നിര്‍ബന്ധിക്കുന്നുവെന്നും ആരോപിക്കുന്ന പരാതികളില്‍ നടപടിയെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കമ്മിഷന്‍ നോട്ടീസയച്ചു.

ഫിറ്റ്‌നസ് സെന്ററുകള്‍ ക്രിമിനല്‍ ശൃംഖലകളായി മാറുന്നത് തടയാന്‍ ദേശീയതലത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നാണ് കമ്മിഷന്റെ ആവശ്യം. നിലവില്‍ ജിമ്മുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന രീതി, രജിസ്‌ട്രേഷന്‍ നിയമങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ചുള്ളവിശദമായ റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ സമര്‍പ്പിക്കണം.

ജിമ്മുകള്‍ തുടങ്ങുന്നതിന് ആവശ്യമായ സാങ്കേതിക മാനദണ്ഡങ്ങള്‍, ലൈസന്‍സിങ് വിവരങ്ങള്‍ എന്നിവ നല്‍കണമെന്ന് സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയോടും കമ്മീഷന്‍ വ്യക്തമാക്കി. ജിമ്മുകളുടെ പ്രവര്‍ത്തനത്തിന് ദേശീയതലത്തില്‍ നിലവിലുള്ള പോളിസികള്‍ വ്യക്തമാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. യുപിയിലെ മിന്‍സാപുരിലെ ഒരു ജിമ്മില്‍ വന്‍ ചൂഷണം നടക്കുന്നുവെന്നാണ് ലഭിച്ച പരാതി. അമ്പതിലധികം യുവതികള്‍ ഇവിടെ ചൂഷണത്തിന് ഇരയായതായാണ് ആരോപണം.