ബാബരി മസ്ജിദിന് നീതി തേടി ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലിന്റെ രാജ്ഭവന്‍ മാര്‍ച്ച്

Update: 2020-12-03 12:01 GMT

തിരുവനന്തപുരം: ബാബരി മസ്ജിദ് ധ്വംസനത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഇമാമുമാരുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നീതി പ്രതിജ്ഞാ മാര്‍ച്ച് സംഘടിപ്പിച്ചു. ബാബരി മസ്ജിദ് വിഷയത്തില്‍ വസ്തുതകള്‍ അവഗണിച്ച് വിശ്വാസത്തെയും കഥകളെയും കണക്കിലെടുത്തു സുപ്രിം കോടതി നടത്തിയ വിധി പ്രസ്താവം നിയമജ്ഞരുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും നിശിതമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

അതോടൊപ്പം മഥുര ഈദ്ഗാഹ് മസ്ജിദിനു നേരെയും പുതിയ അവകാശവാദങ്ങളുമായി സംഘപരിവാര്‍ രംഗത്തുവരികയും തല്‍സംബന്ധമായ കേസ് ജില്ലാകോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് രാജ്ഭവനിലേക്ക് നീതി പ്രതിജ്ഞാ മാര്‍ച്ച് സംഘടിപ്പിച്ചത്. മ്യൂസിയം ജങ്ഷന് സമീപത്ത് മാര്‍ച്ച് പോലിസ് തടഞ്ഞു. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി എ സി ഫൈസല്‍ അശ്‌റഫി ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സംഗമത്തില്‍ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. കെ എം വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, ഖതീബ് & ഖാസി ഫോറം സംസ്ഥാന പ്രസിഡന്റ് പാനിപ്ര ഇബ്‌റാഹിം ബാഖവി, വെല്ലൂര്‍ ബാഖിയാത് പ്രഫസര്‍ മാഹീന്‍ ഹസ്റത്, മുസ്ലിം സംയുക്ത വേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, മുവാറ്റുപുഴ അഷ്‌റഫ് മൗലവി, കടുവയില്‍ മന്‍സൂറുദ്ദീന്‍ റഷാദി, ഹസന്‍ ബസരി മൗലവി, വി എം ഫത്ഹുദ്ദീന്‍ റഷാദി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, കെ. കെ അബ്ദുല്‍ മജീദ് ഖാസിമി, അര്‍ഷദ് മുഹമ്മദ് നദ്വി, വയ്യാനം ഷാജഹാന്‍ മന്നാനി, സലീം റഷാദി കൊല്ലം, ഫിറോസ്ഖാന്‍ ബാഖവി പൂവച്ചല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.