ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം: നിര്‍മ്മാണത്തിന് മുസ് ലിംകള്‍ ഫണ്ട് നല്‍കരുതെന്ന് ഇമാംസ് കൗണ്‍സില്‍

കോടതിയുടെ ദൗര്‍ഭാഗ്യകരമായ വിധി പ്രസ്താവത്തില്‍ ദുഃഖിച്ചിരിക്കുന്ന ജനതയുടെ വേദനിക്കുന്ന മുറിവില്‍ എരിവു പുരട്ടുന്നതിനു തുല്യമാണ് മുസ് ലിം ഭവനങ്ങളില്‍ നിന്ന് രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനം ശേഖരിക്കാനുള്ള സംഘപരിവാര്‍ ശ്രമം.

Update: 2021-02-03 08:59 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സംഘപരിവാര്‍ രാജ്യവ്യാപകമായി നടത്തുന്ന ധനശേഖരണത്തോട് മുസ് ലിംകള്‍ ഒരു വിധത്തിലും സഹകരിക്കരുതെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സെക്രട്ടറിയേറ്റ് യോഗം ആഹ്വാനം ചെയ്തു.

ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുമ്പ് അത് മസ്ജിദായിരുന്നതു പോലെ തകര്‍ക്കപ്പെട്ട ശേഷം അന്ത്യനാള്‍ വരെയും ആ സ്ഥലം മസ്ജിദായിരിക്കും.

വസ്തുതകള്‍ക്കും ന്യായത്തിനും വില കല്‍പിക്കാത്ത കോടതിയുടെ ദൗര്‍ഭാഗ്യകരമായ വിധി പ്രസ്താവത്തില്‍ ദുഃഖിച്ചിരിക്കുന്ന ജനതയുടെ വേദനിക്കുന്ന മുറിവില്‍ എരിവു പുരട്ടുന്നതിനു തുല്യമാണ് മുസ് ലിം ഭവനങ്ങളില്‍ നിന്ന് രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനം ശേഖരിക്കാനുള്ള സംഘപരിവാര്‍ ശ്രമം.

മുമ്പ് ബാബരി മസ്ജിദിനെതിരേ രഥയാത്ര നടത്തി വര്‍ഗീയ കലാപം ഇളക്കിവിടാന്‍ നടത്തിയ ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരില്‍ ധനശേഖരണം നടത്തിക്കൊണ്ട് അവര്‍ നടത്തുന്നത്. കലാപം ഇളക്കിവിട്ട് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് അവര്‍ ശ്രമിക്കുന്നത്.

സംഘപരിവാറിന്റെ ഇത്തരം കലാപ ശ്രമങ്ങള്‍ക്കെതിരേ വേണ്ടവിധത്തില്‍ പ്രതികരിക്കാന്‍ സമൂഹം സന്നദ്ധമാവണം.

രാമക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവന നല്‍കല്‍ ഇസ് ലാമിക ശരീഅത്ത് കര്‍ശനമായി വിലക്കിയ കാര്യമാണ്.

ആയതിനാല്‍ മുസ്‌ലിം വീടുകളില്‍ ഫണ്ട് ശേഖരണത്തിന് വരുന്ന സംഘപരിവാറിനെതിരേ ജാഗ്രത പുലര്‍ത്തുകയും അവരില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യണം.

അവരുടെ ദേശവിരുദ്ധവും രാജ്യദ്രോഹപരവുമായ അജണ്ടകളെ ചെറുത്തു തോല്‍പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ദേശീയ സെക്രട്ടറിയേറ്റ് യോഗം ഓര്‍മ്മിപ്പിച്ചു.

Tags:    

Similar News