ഉത്തരകാശി തുരങ്കരക്ഷാ ദൗത്യം സമ്പൂര്‍ണം; 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

Update: 2023-11-28 15:19 GMT

ഉത്തരകാശി: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കം തകര്‍ന്ന് അകത്ത് കുടുങ്ങിപ്പോയ മുഴുവന്‍ തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസത്തിനൊടുവിലാണ് എല്ലാവരെയും പുറത്തെത്തിക്കാനായത്. ആകെ 41 തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍പെട്ടിരുന്നത്. രാവിലെ മുതല്‍ ചിലരെ പുറത്തെത്തിച്ചുതുടങ്ങിയിരുന്നു. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സുകള്‍ സജ്ജമാക്കിയിരുന്നു. രക്ഷപ്പെട്ടവരെ പുറത്ത് കാത്ത് നിന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ആശ്വസിപ്പിച്ചു. എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറിയാണ് രക്ഷപ്പെടുത്തിയത്. 10 ആംബുലന്‍സുകളാണ് തുരങ്കത്തിന് പുറത്ത് സജ്ജമാക്കിയിരുന്നത്. എസ്ഡിആര്‍ഫിന്റെയും എന്‍ഡിആര്‍എഫിന്റെയും 10 പേരടങ്ങുന്ന സംഘമാണ് ടണലിലേക്ക് കയറിയത്. ഇതില്‍ നാലുപേരാണ് ടണലില്‍ സ്ഥാപിച്ച പൈപ്പിലൂടെ തൊഴിലാളികളുടെ അടുത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. യന്ത്രസഹായത്തോടെയുള്ള തുരക്കല്‍ പ്രതിസന്ധി നേരിട്ടതോടെ, ഇന്നലെ മുതലാണ് റാറ്റ് മൈനേഴ്‌സിന്റെ നേതൃത്വത്തില്‍ പരിചയസമ്പന്നരായ 24 'റാറ്റ്‌ഹോള്‍ മൈനിങ് വിദഗ്ധരുടെ സംഘം മാനുവല്‍ ഡ്രില്ലിങ് നടത്തിയത്.

Tags:    

Similar News