ആലിപ്പറമ്പിലെ കൊലപാതകശ്രമം: തെളിവെടുപ്പ് നടത്തി

കാമ്പുറത്തെ കോഴി ഫാമില്‍ എത്തിച്ചാണ് പ്രദേശവാസിയായ പ്രതിയെ തെളിവെടുപ്പ് നടത്തിയത്. ആലിപ്പറമ്പ് കാമ്പുറം സ്വദേശി നിസാറാണ് മടവാള്‍ കൊണ്ട് അസം സ്വദേശിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

Update: 2019-05-11 15:06 GMT

പെരിന്തല്‍മണ്ണ: അസം സ്വദേശിനിയായ 22 വയസ്സുകാരിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലിസ് തെളിവെടുപ്പ് നടത്തി. കാമ്പുറത്തെ കോഴി ഫാമില്‍ എത്തിച്ചാണ് പ്രദേശവാസിയായ പ്രതിയെ തെളിവെടുപ്പ് നടത്തിയത്. ആലിപ്പറമ്പ് കാമ്പുറം സ്വദേശി നിസാറാണ് മടവാള്‍ കൊണ്ട് അസം സ്വദേശിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. യുവതി പെരിന്തല്‍മണ്ണ ഇഎംഎസ് ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. ആലിപ്പറമ്പ് കാമ്പുറം തോണിക്കടവ് കോഴിഫാമിലെ ജോലിക്കാരിയായ ആഫിയ(22)യ്ക്കാണു കുത്തേറ്റത്. വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് സംഭവം. ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. കഴുത്തിന് പരിക്കേറ്റ യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലിസ് നിസാറിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ശനിയാഴ്ച ഉച്ചയോടെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.

ആലിപ്പറമ്പ് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ കാമ്പുറത്തെ കോഴിഫാമിനോട് ചേര്‍ന്ന ചെറിയ ഒരു വീട്ടിലാണ് ആഫിയയുടെ താമസം. യുവതിയുടെ സഹോദരനും കോഴിഫാമിലെ ജീവനക്കാരനാണ്.

സഹോദരനാണ് പോലിസിനെ വിവരം അറിയിച്ചത്. ശാസ്ത്രക്രിയക്കു വിധേയയായ യുവതി അപകടനില തരണം ചെയ്തു വരുന്നു.

Tags:    

Similar News