യുപി പോലിസിന്റെ കള്ളക്കളി പൊളിയുന്നു; ഹാഥ്റസില്‍ പെണ്‍കുട്ടിക്ക് നേരെ ബലപ്രയോഗം നടന്നതായി മെഡിക്കല്‍ റിപോര്‍ട്ട്
ബലം പ്രയോഗിച്ചതിന്റെ അടയാളങ്ങളും ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതിന്റെയും ലക്ഷണങ്ങളുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
ന്യൂഡല്‍ഹി: ഹാഥ്‌റാസില്‍ സവര്‍ണ യുവാക്കള്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ നേരെ ബലപ്രയോഗം നടന്നതായി മെഡിക്കല്‍ റിപോര്‍ട്ട്. അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ മെഡിക്കോ-ലീഗല്‍ എക്സാമിനേഷന്‍ റിപോര്‍ട്ടിലാണ് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് പുറത്ത് വന്നത്.
ബലം പ്രയോഗിച്ചതിന്റെ അടയാളങ്ങളും ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതിന്റെയും ലക്ഷണങ്ങളുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ബലാത്സംഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ആഗ്രയിലെ സര്‍ക്കാര്‍ ഫോറന്‍സിക് ലാബില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനുമായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും ദി വയര്‍ റിപോര്‍ട്ട് ചെയ്യുന്നു.
'പരിശോധനയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാഫലം വന്നതിന് ശേഷമേ ലൈംഗികപീഡനം നടന്നോ എന്ന് ഉറപ്പിക്കാനാകൂ.' പരിശോധന നടത്തിയ ഡോ.ഫൈസ് അഹ്മദ് റിപോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 14 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി തന്റെ ലൈംഗികാതിക്രമത്തെക്കുറിച്ച് ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. അതേ ദിവസം തന്നെ ജെഎന്‍എംസിഎച്ച് കേസ് ആഗ്രയിലെ എഫ്എസ്എല്ലിന് കൈമാറി. ബലാത്സംഗത്തിന് ഇരയായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫോറന്‍സിക് ലാബിലേക്ക് സാംപിളുകള്‍ അയച്ചത്. സാംപിളുകള്‍ അയക്കാന്‍ വൈകിയതിനാല്‍ നിര്‍ണായകമായ തെളിവുകള്‍ നഷ്ടടപ്പെട്ടിട്ടുണ്ടായേക്കാമെന്ന വിലയിരുത്തലും ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നു.
എന്നാല്‍ പോലിസ് പറയുന്നത് സപ്തംബര്‍ 22 വരെ ബലാല്‍സംഗം ചെയ്യപ്പെട്ടെന്ന പരാതി തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ്. എന്നാല്‍ 17നു തന്നെ പരാതി പറഞ്ഞിരുന്നുവെന്ന് കുടുംബവും പറയുന്നു. മാത്രമല്ല, സെപ്തംബര്‍ 17ന് പോലിസ് ആശുപത്രിയിലെത്തി അവളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് മെഡിക്കല്‍ ചെക്കപ്പ് നടത്തിയത്. ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്നാണ് ഫൊറന്‍സിക് റിപോര്‍ട്ടെന്ന് പോലിസ് വാദിച്ചിരുന്നത്. പ്രദേശത്ത് ജാതിസംഘര്‍ഷം ഉണ്ടാക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നതായും യുപി പോലിസ് ആരോപിച്ചിരുന്നു. ആന്തരികാവയവങ്ങള്‍ പരിശോധിച്ചപ്പോള്‍ ബലാത്സംഗം നടന്നതിന്റെ തെളിവ് ലഭിച്ചില്ലെന്നും പോലിസ് പറഞ്ഞിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാതെ പോലിസ് ദഹിപ്പിക്കുകയും ചയെ്തു.
ഇതോടെ പെണ്‍കുട്ടിക്ക് നേരെ പീഡനം നടന്നതിന്റെ തെളിവുകളില്ലെന്ന യു.പി പൊലിസിന്റെ കള്ളക്കളിയാണ് ഇതോടെ പൊളിയുന്നത്. അതേയമയം എസ്‌ഐടി അന്വേഷണത്തിലോ സിബിഐ അന്വേഷണത്തിലോ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇന്നലെ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ എസ്‌ഐടി സംഘത്തോട് കുടംബം സഹകരിച്ചില്ല. അതേസമയം, പെണ്‍കുട്ടിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കരിച്ചത് ആരുടെ മൃതദേഹമെന്ന് വ്യക്തമല്ലാത്തതിനാലാണ് തീരുമാനമെന്ന് ബന്ധുക്കള്‍ പറയുന്നു.

