ആലപ്പുഴ ഒറ്റപ്പന കൊലപാതകം; പോലിസ് വാദങ്ങള്‍ തകര്‍ന്നടിഞ്ഞു ; അബൂബക്കറിന് ജാമ്യം

Update: 2025-08-27 08:31 GMT

ആലപ്പുഴ: അമ്പലപ്പുഴ ഒറ്റപ്പനയില്‍ ഹംലത്ത് എന്ന മധ്യവയസ്സായ സ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത നിരപരാധിയായ മണ്ണഞ്ചേരി സ്വദേശിയും ഒറ്റപ്പന ജുമാമസ്ജിദിലെ ജീവനക്കാരനുമായിരുന്ന അബൂബക്കറിന് ജാമ്യം. കൊലയാളിയായി തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്ത് അബൂബക്കറിനെ പോലിസ് റിമാന്‍ഡ് ചെയ്തിരുന്നു. അബൂബക്കറിനെ കള്ളക്കേസില്‍ കുടുക്കിയത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. കോടതിയില്‍ പോലിസിന്റെ വാദങ്ങള്‍ പൊളിഞ്ഞു. അബൂബക്കറിന് വേണ്ടി അഡ്വ: കെ നജീബ് ഹാജരായി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്

കെ റിയാസ്, ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റും, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് അംഗവുമായ നവാസ് നൈന, പൊതു പ്രവര്‍ത്തകന്‍ കെ മുജീബ്, നവാസ് തുരുത്തിയില്‍ എന്നിവര്‍ നിയമ പോരാട്ടം നടത്തുന്നതിന് കുടുംബത്തോടൊപ്പം പങ്കുചേര്‍ന്നു. നിരപരാധിയെ പ്രതിയാക്കിയ പോലിസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടണമെന്ന് എസ് ഡി പി ഐ ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നവാസ് നൈന ആവശ്യപ്പെട്ടിരുന്നു.

മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തില്‍ തിടുക്കത്തില്‍ പ്രതിയെ പിടിച്ചു എന്ന് വരുത്തി തീര്‍ത്ത് സ്ഥാനമാനങ്ങളും പ്രശസ്തിയും നേടുന്നതിന് വേണ്ടി ചെയ്ത പ്രവര്‍ത്തനമാണ് ഒരു നിരപരാധിക്ക് കൊലക്കേസില്‍ അഴിയെണ്ണേണ്ടി വന്നത്. മാധ്യമങ്ങളില്‍ പ്രതിയെ പിടികൂടിയെന്നും പ്രതി കുറ്റം സമ്മതിച്ചു എന്ന രീതിയിലും വാര്‍ത്തകള്‍ വന്നതോടെ അദ്ദേഹവും കുടുംബവും പൊതുസമൂഹത്തിന്റെ മുമ്പില്‍ അവഹേളിക്കപ്പെട്ട നിലയിലാണുള്ളത്. ഒരാളെ കൊലയാളിയാക്കി ചിത്രീകരിച്ച ശേഷം യഥാര്‍ത്ഥ പ്രതികളെ പിടിച്ചു എന്ന് വീണ്ടും പോലിസുകാര്‍ തന്നെ പറയുന്നു. അബൂബക്കറിനെയും കുടുംബത്തെയും അവഹേളിച്ച മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി കൈക്കൊള്ളുമെന്നും എസ് ഡി പി ഐ ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നവാസ് നൈന പറഞ്ഞിരുന്നു.