മൂന്നാംഘട്ടത്തില്‍ മികച്ച പോളിങ്: യുപിയിലും ഇവിഎമ്മില്‍ ക്രമക്കേട്

Update: 2019-04-23 07:23 GMT

ന്യൂഡല്‍ഹി: 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും 116 ലോക്‌സഭാ മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ മികച്ച പോളിങ്ങ്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പോളിങ് ഒരുമണിയോടെ 31 ശതമാനമായിട്ടുണ്ട്. അസം 43.37, ബിഹാര്‍26.52, ഗോവ 29.14, ഗുജറാത്ത് 25.88, കര്‍ണാടക 23.79, മഹാരാഷ്ട്ര 18.45, ഒഡീഷ 20.12, ത്രിപുര 29.54, ഉത്തര്‍ പ്രദേശ് 23.98, പശ്ചിമ ബംഗാള്‍ 37.84, ചത്തീസ്ഗഡ് 30.85, ദാദ്ര നഗര്‍ഹവേലി 21.62, ദാമന്‍ ദിയു 23.93 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. അതേസമയം ജമ്മകാശ്മീരില്‍ കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്. 4.72 ശതമാനം.

യുപിയില്‍ 10 ഇടങ്ങളിലായാണ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇവിടെ 1.76കോടി ജനങ്ങള്‍ ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഗുജറാത്തില്‍ 26 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം, യു.പിയില്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടക്കുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കുറ്റകരമായ വീഴ്ച്ചയുണ്ടായെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു. ബംഗാളിലെ മുര്‍ഷിദാബാദില്‍ ബോംബേറില്‍ മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അസമിലും ബംഗാളിലും കനത്ത പോളിങ് രേഖപ്പെടുത്തി.

Similar News