എസ്എഫ്ഐയില്‍ ക്രിമിനലുകളുടെ എണ്ണം കൂടുന്നു; സിപിഎം നേതൃത്വം ഇടപെട്ട് തിരുത്തണമെന്ന് എഐഎസ്എഫ്
എംജി സർവകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായ അക്രമ സംഭവങ്ങൾ എസ്എഫ്ഐയുടെ ഫാഷിസ്റ്റ് മുഖത്തിന്റെ തെളിവാണെന്ന് നേതാക്കൾ വിമർശിച്ചു.
കൊച്ചി: എസ്എഫ്ഐയിൽ ക്രിമിനലുകളുടെ എണ്ണം കൂടുന്നുവെന്ന് എഐഎസ്എഫ്. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് ഇക്കാര്യങ്ങൾ തിരുത്തണമെന്ന് കൊച്ചിയിൽ നടന്ന ജനാധിപത്യ സംരക്ഷണ സംഗമത്തിൽ സ൦ഘടന ആവശ്യപ്പെട്ടു. എസ്എഫ്ഐ നേതാക്കൾക്കെതിരേ പരാതി ഉന്നയിച്ച വനിതാ നേതാവും പരിപാടിയിൽ പങ്കെടുത്തു.
എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു എസ്എഫ്ഐ ആക്രമണങ്ങൾക്കെതിരേ ക്യാംപസ് ജനാധിപത്യ സംരക്ഷണ സംഗമം. എംജി സർവകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായ അക്രമ സംഭവങ്ങൾ എസ്എഫ്ഐയുടെ ഫാഷിസ്റ്റ് മുഖത്തിന്റെ തെളിവാണെന്ന് നേതാക്കൾ വിമർശിച്ചു. ഇത്തരത്തിൽ പെരുമാറുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കാൻ സിപിഎം നേതൃത്വം ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു.
സെനറ്റ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ നടത്തിയത് തിരഞ്ഞ് പിടിച്ചുള്ള സംഘടിത ആക്രമണമാണെന്ന് പരാതിക്കാരിയായ എസ്എഫ്ഐ വനിതാ നേതാവ് ആവർത്തിച്ചു. എസ്എഫ്ഐയെ തേജോവധം ചെയ്യലല്ല തന്റെ ലക്ഷ്യം. എന്നാൽ ആർഎസ്എസ് മാനസികാവസ്ഥ ഉള്ളവർ സ൦ഘടനയിലുണ്ടെന്നും ഇവരെ പുറത്താക്കാൻ നടപടി വേണമെന്നും അവർ പറഞ്ഞു.