അഹമ്മദാബാദ് കേസ്: ശിക്ഷാവിധിക്കെതിരേ മേൽക്കോടതിയെ സമീപിക്കും: മൗലാനാ സയ്യിദ് അർഷദ് മദനി

സമാന കേസുകളിൽ മുന്നനുഭവത്തിലൂടെ ഞങ്ങൾക്കത് ബോധ്യമായിട്ടുണ്ട്. കീഴ്ക്കോടതി ശിക്ഷ വിധിക്കപ്പെട്ട നിരവധി നിരപരാധികളുടെ കേസുകളിൽ ഞങ്ങൾ മേൽക്കോടതിയെ സമീപിച്ച് സമ്പൂർണ്ണ നീതി നേടുകയുണ്ടായി. അക്ഷർധാം ക്ഷേത്രാക്രമണ കേസ് ഇതിന് വ്യക്തമായ ഉദാഹരണമാണ്.

Update: 2022-02-18 16:45 GMT

കോഴിക്കോട്: ഗുജറാത്ത് ബോംബ് സ്ഫോടന കേസിന്റെ ശിക്ഷ പ്രഖ്യാപിച്ച് കൊണ്ട് 49 കുറ്റക്കാരിൽ 38 പേരെ തൂക്കിലേറ്റാനും 11 പേരെ ജീവപരന്ത്യം തടവിലിടാനുമുള്ള വിധി ഞെട്ടലുണ്ടാക്കുന്നതും അവിശ്വസനീയവുമാണെന്ന് ജം ഇയ്യത്ത് ഉലമാ എ ഹിന്ദ് അദ്ധ്യക്ഷൻ മൗലാനാ സയ്യിദ് അർഷദ് മദനി പ്രസ്താവിച്ചു.

ഈ ശിക്ഷക്കെതിരേ ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ഹൈക്കോടതി മുതൽ സുപ്രിംകോടതി വരെയും നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കീഴ്കോടതിയുടെ വധ ശിക്ഷയിൽ നിന്നും നിരപരാധികളായ മുസ്‌ലിം യുവാക്കളെ രക്ഷിക്കുന്നതിന് രാജ്യത്തെ സമർത്ഥരായ അഭിഭാഷകരെ അണിനിരത്തി ഈ കേസിൽ തുടർന്നും നിയമ ജംഇയ്യത്ത് ശക്തമായ നിയമസഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സമുന്നത കോടതികളിൽ ഈ യുവാക്കൾക്ക് സമ്പൂർണ്ണ നീതി ലഭ്യമാക്കാൻ കഴിയുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് മൗലാനാ പറഞ്ഞു.

സമാന കേസുകളിൽ മുന്നനുഭവത്തിലൂടെ ഞങ്ങൾക്കത് ബോധ്യമായിട്ടുണ്ട്. കീഴ്ക്കോടതി ശിക്ഷ വിധിക്കപ്പെട്ട നിരവധി നിരപരാധികളുടെ കേസുകളിൽ ഞങ്ങൾ മേൽക്കോടതിയെ സമീപിച്ച് സമ്പൂർണ്ണ നീതി നേടുകയുണ്ടായി. അക്ഷർധാം ക്ഷേത്രാക്രമണ കേസ് ഇതിന് വ്യക്തമായ ഉദാഹരണമാണ്. മൗലാനാ മുഫ്തി അബ്ദുൽ ഖയ്യും സഹിതം മൂന്ന് പേരെ തൂക്കിലേറ്റാനും നാല് പേർക്ക് ജീവപരന്ത്യം തടവ് നൽകാനും ഈ കേസിൽ കീഴ്ക്കോടതി വിധിക്കുകയുണ്ടായി. ഗുജറാത്ത് ഹൈക്കോടതിയും ഈ വിധി ശരിവെച്ചു. എന്നാൽ ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ഈ കേസുമായി സുപ്രിംകോടതിയെ സമീപിക്കുകയും മുഴുവൻ സഹോദരങ്ങളും മോചിപ്പിക്കപ്പെടുകയും ചെയ്തു. മാത്രമല്ല, ഇത് പോലുള്ള നിരപരാധികളായ യുവാക്കൾക്കെതിരേ വ്യാജ തീവ്രവാദം ആരോപിച്ച ആളുകളെ സുപ്രിംകോടതി അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

അഹമ്മദാബാദ് സ്ഫോടനക്കേസിലും ഞങ്ങൾ ഹൈക്കോടതിയെയും വേണ്ടി വന്നാൽ സുപ്രിംകോടതിയെയും സമീപിക്കുന്നതാണ്. ഇതിന് മുൻപും ഇത് പോലെ കീഴ്ക്കോടതി തൂക്കിലേറ്റാൻ വിധിച്ച 11 പേരുടെ കേസിൽ ജംഇയ്യത്ത് ഉലമാ എ ഹിന്ദ് നിയമ പോരാട്ടം നടത്തി അതിൽ നിന്ന് ഒരാളെ മോചിപ്പിച്ചിരുന്നു. ബാക്കിയുള്ളവരും മോചിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

കീഴ്ക്കോടതിയുടെ ഇന്നത്തെ അവിശ്വസനീയ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുന്നതാണെന്ന് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് നിയമ സഹായ വിഭാഗം സെക്രട്ടറി മൗലാനാ ഗുൾസാർ അഅ്സമിയും പ്രസ്താവിച്ചു. ഇന്ന് ശിക്ഷ വിധിക്കപ്പെട്ടവരിൽ ഗുജറാത്ത്, യുപി, കർണാടക, കേരള, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുമുള്ള വ്യക്തികളുണ്ട്. ഇവർക്ക് വേണ്ടിയുള്ള നിയമസഹായം ജംഇയ്യത്ത് ധാർമിക ബാധ്യതയായി ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.