ഇന്ത്യയില്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വംശീയതയ്‌ക്കെതിരേ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ

ആവര്‍ത്തിക്കുന്ന അക്രമങ്ങള്‍ മുസ്‌ലിം വിരോധം ഇന്ത്യയില്‍ പടരുന്നതിന്റെ ലക്ഷണമാണെന്നും അക്രമികള്‍ക്കെതിരേ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഒഐസി കൂട്ടിച്ചേര്‍ത്തു.

Update: 2022-02-14 17:33 GMT

റിയാദ്: ഇന്ത്യയില്‍ ഹിജാബുള്‍പ്പടെയുള്ള വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന വംശീയതയ്ക്കതിരേ 57 രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍. കര്‍ണാടകയില്‍ വിദ്യാര്‍ഥികള്‍ക്ക് ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ നടപടി അതീവ ഗുരുതരമാണെന്ന് ഒഐസി വ്യക്തമാക്കി. അതേസമയം ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരേ വര്‍ധിച്ചു വരുന്ന ആക്രമണത്തില്‍ ഒഐസി കേന്ദ്ര സര്‍ക്കാരിനെ ആശങ്കയറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരേ അക്രമം രൂക്ഷമായ സാഹചര്യത്തില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലും അന്താരാഷ്ട്ര സമൂഹവും ഇടപെടണം, ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തണമെന്നും മുസ്‌ലിംകളുടെ ജീവിത രീതിക്ക് സുരക്ഷ നല്‍കണമെന്നും ഒഐസി ആവശ്യപ്പെട്ടു. ആവര്‍ത്തിക്കുന്ന അക്രമങ്ങള്‍ മുസ്‌ലിം വിരോധം ഇന്ത്യയില്‍ പടരുന്നതിന്റെ ലക്ഷണമാണെന്നും അക്രമികള്‍ക്കെതിരേ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഒഐസി കൂട്ടിച്ചേര്‍ത്തു.

ഇതിനോടകം തന്നെ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് ധരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നിരവധി ആക്ടിവിസ്റ്റുകള്‍ രംഗത്തു വന്നിട്ടുണ്ട്. ഹിജാബിന് പിന്തുണയറിയിച്ച് ഫ്രഞ്ച് മന്ത്രി എലിസബത്ത് മൊറേനോയും എത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഹിജാബ് വിലക്കിനെതിരേ അമേരിക്കയിലടക്കം പ്രതിഷേധം കനക്കുകയാണ്. ഇതോടെ പ്രതിഷേധം അന്താരാഷ്ട്ര തലത്തിലേക്കും വ്യാപിച്ചു.

എന്നാല്‍ കര്‍ണാടകയില്‍ ഹിജാബ് വിലക്ക് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇടവളയ്ക്കു ശേഷം ഇന്ന് തുറന്ന സ്‌കൂളുകളിലെത്തിയ വിദ്യാര്‍ഥികളെക്കൊണ്ട് അധികൃതര്‍ ശിരോവസ്ത്രം നിര്‍ബന്ധിച്ച് അഴിപ്പിച്ചു. വഴങ്ങാത്തവരെ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. മാണ്ഡ്യയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ഗേറ്റിനു പുറത്ത് പ്രധാനാധ്യാപിക തടയുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു. വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളുമായി ഏറെനേരം വാക്കേറ്റമുണ്ടായെങ്കിലും സ്‌കൂള്‍ അധികൃതര്‍ വഴങ്ങിയില്ല. ഒടുവില്‍ ഹിജാബ് അഴിച്ചാണ് വിദ്യാര്‍ഥിനികള്‍ ക്ലാസിലെത്തിയത്.

വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച ഉഡുപ്പി ജില്ലയിലും ഇന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നത് തടഞ്ഞു. ഇവിടെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരികള്‍ക്ക് ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ വിലക്കേര്‍പ്പെടുത്തി. ഒടുവില്‍ ശിരോവസ്ത്രം അഴിച്ചാണ് ഇവരും ക്ലാസില്‍ പ്രവേശിച്ചത്. ഷിമോഗയില്‍ പത്ത്, ഒമ്പത്, എട്ട് തരക്കാരായ 13 വിദ്യാര്‍ഥികളെ ഹിജാബ് അഴിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചയച്ചു.

അതേസമയം ഹിജാബ് നിരോധനത്തില്‍ ഭരണഘടനാപരമായ കാര്യങ്ങള്‍ പരിശോധിക്കാമെന്ന് കര്‍ണാടക ഹൈക്കോടതി ഇന്നത്തെ വാദത്തിനിടെ വ്യക്തമാക്കി. നാളെയും വിദ്യാര്‍ഥികളുടെ ഹരജിയിന്‍മേല്‍ വാദം തുടരും.