ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച സംഭവം; പോലിസുകാര്‍ക്കെതിരേ വധശ്രമത്തിന് കേസ്

ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ച് റിങ്കു യാദവ് എന്ന യുവാവും പൊലിസുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.പിന്നീട് വാക്കേറ്റം കൈയേറ്റത്തില്‍ കലാശിക്കുകയായിരുന്നു.

Update: 2019-09-14 06:32 GMT

ലഖ്‌നൗ: നടുറോഡില്‍ സഹോദരിയുടെ മകന്റെ മുമ്പില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കര്‍ക്കെതിരേ കേസ്. സബ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര മിശ്ര, ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര പ്രസാദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഇരുവരെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കിഴക്കന്‍ യുപിയിലെ സിദ്ധാര്‍ഥ് നഗറിലായിരുന്നു സംഭവം.

ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ച് റിങ്കു യാദവ് എന്ന യുവാവും പൊലിസുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.പിന്നീട് വാക്കേറ്റം കൈയേറ്റത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കുന്നതിനിടെ റിങ്കുവിനെ ബൈക്കില്‍നിന്ന് പോലിസുകാര്‍ വലിച്ചുതാഴെയിട്ടു. നിലത്തുവീണ റിങ്കുവിന്റെ പുറത്ത് കയറിയിരുന്നാണ് ഒരു പോലിസുകാരന്‍ മര്‍ദിച്ചത്. എന്നാല്‍ യുവാവിനെ വൈദ്യപരിശോധനയ്ക്കു പോലിസ് വിധേയനാക്കിയിരുന്നില്ല. ജനക്കൂട്ടത്തിലുണ്ടായിരുന്ന ആള്‍ പോലിസ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടതോടെയാണ് സമൂഹമാധ്യമധ്യമങ്ങളില്‍ വൈറലായത്. ജനം നോക്കി നില്‍ക്കെ റിങ്കുവിന്റെ കൂടെയുണ്ടായിരുന്ന ആറു വയസ്സുക്കാരനായ സഹോദരി പുത്രന്റെ മുന്നില്‍വച്ച് വെച്ചായിരുന്നു ആക്രമണം നടത്തിയത്. ബഹളത്തിനിടെ കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


Tags: