റെയിൽവെ സ്‌റ്റേഷനുകളിലെ സൗജന്യ ഇന്റർനെറ്റ് സേവനത്തിനും പൂട്ട്; പണമീടാക്കാൻ തുടക്കമിട്ടു
നിലവിൽ 5,950 റെയിൽവെ സ്റ്റേഷനുകളിലാണ് റെയിൽടെൽ സൗജന്യ ഇന്റർനെറ്റ് സേവനം നൽകിവരുന്നത്.
ന്യൂഡൽഹി: നാല് വർഷം മുമ്പ് പ്രധാനമന്ത്രി കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ റയിൽവേ സ്റ്റേഷനുകളിലെ സൗജന്യ വൈവൈ സേവനത്തിന് പൂട്ട് വീണു. ആദ്യഘട്ടത്തിൽ രാജ്യത്തെ 4000 റെയിൽവെ സ്റ്റേഷനുകളിലാണ് സൗജന്യ സേവനത്തിൽ നിന്ന് പ്രീ പെയ്ഡ് സംവിധാനത്തിലേക്ക് മാറുന്നത്.
നിലവിൽ 5,950 റെയിൽവെ സ്റ്റേഷനുകളിലാണ് റെയിൽടെൽ സൗജന്യ ഇന്റർനെറ്റ് സേവനം നൽകിവരുന്നത്. സ്മാർട്ട്‌ഫോണിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ വൈഫൈ സേവനം പ്രയോജനപ്പെടുത്താമായിരുന്നു. എന്നാൽ പ്രീപെയ്ഡ് സംവിധാനമാക്കി പണം ഈടാക്കാൻ തുടങ്ങിയതിന്റെ ഭാഗമായി ദിവസം 30മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈഫൈ മാത്രമാണ് സൗജന്യമായി ഇനി ഉപയോഗിക്കാൻ കഴിയുക.
34 എംബിപിഎസ് വേഗമുള്ള വൈഫൈയ്ക്കായി നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, ക്രഡിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യവുമുണ്ട്.
നിരക്ക്:
ഒരു ദിവസം 10 ജി.ബി -10 രൂപ
ഒരു ദിവസം 15 ജി.ബി - 15 രൂപ
അഞ്ചുദിവസം 10 ജി.ബി-20 രൂപ
അഞ്ചുദിവസം 20 ജി.ബി-30 രൂപ
10 ദിവസം 20 ജി.ബി- 40 രൂപ
10 ദിവസം 30 ജി.ബി-50 രൂപ
30 ദിവസം 60 ജി.ബി-70 രൂപ
റെയില്‍ ടെല്‍ കോര്‍പറേഷനാണ് റെയില്‍വേക്കു വേണ്ടി വൈഫൈ സംവിധാനം ഒരുക്കിയത്. റെയില്‍ടെല്‍ സ്ഥാപിച്ച ഹൈസ്പീഡ് ബ്രോഡ് ബാന്‍ഡ് നെറ്റ് വര്‍ക്കിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. രാജ്യത്തെ 100 എ-വണ്‍, എ വിഭാഗത്തില്‍പ്പെടുന്ന റെയില്‍വേ സ്റ്റേഷനുകളിലാണ് വൈഫൈ സംവിധാനം ആദ്യം നിലവിൽ വന്നത്.
നിലവിൽ മൂന്ന് കോടിയിലധികം പേരാണ് സൗജന്യ വൈഫൈ ഉപയോഗിച്ച് പോന്നിരുന്നത്. ഉടൻ തന്നെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഓൺ ഡിമാൻഡ് സർവീസ് ആരംഭിക്കും. സൗജന്യവും പണമടച്ചുള്ളതുമായ വ്യവസ്ഥകളിലായിരിക്കും ഇൻഫോടെയ്ൻമെന്റ്, വിനോദ സേവനങ്ങൾ നടപ്പിലാക്കുക.
