ദൃശ്യങ്ങള്‍ കൈമാറരുതെന്ന് ആവശ്യപ്പെട്ട് ദിലീപിനെതിരേ നടി സുപ്രിംകോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണത്തിന് ഇരയായ നടി സുപ്രിംകോടതിയെ സമീപിച്ചത്.

Update: 2019-09-16 13:11 GMT

ന്യൂഡല്‍ഹി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെതിരേ പരാതിക്കാരി സുപ്രിംകോടതിയില്‍. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണത്തിന് ഇരയായ നടി സുപ്രിംകോടതിയെ സമീപിച്ചത്. ഹര്‍ജി നാളെ സുപ്രിംകോടതി പരിഗണിക്കും.

കാറില്‍ വച്ച് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി നാളെ സുപ്രിംകോടതി പരിഗണിക്കാനിരിക്കേയാണ്, ഇതില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി ഇപ്പോള്‍ കോടതിയെ സമീപിച്ചത്.കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദിലീപ് ദുരുപയോഗിക്കുമെന്ന് ചൂണ്ടിക്കാണിച്ച് 12 പേജ് വരുന്ന അപേക്ഷയാണ് നടി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. മുദ്രവച്ച കവറില്‍ തെളിവുകളും സുപ്രിംകോടതി രജിസ്ട്രിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ ഉണ്ട്. സ്വകാര്യത മാനിക്കണമെന്നും ഹര്‍ജിയില്‍ നടി ആവശ്യപ്പെട്ടു.

മുതിര്‍ന്ന അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥയായ ബി സന്ധ്യ ഡല്‍ഹിയില്‍ എത്തി.


Tags:    

Similar News