നടി ആക്രമിക്കപ്പെട്ടതിന്റെ തുടരന്വേഷണം:നടന്‍ ദിലീപിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി; ഹാര്‍ഡ് ഡിസ്‌ക്കുകളും മൊബൈല്‍ ഫോണുകളും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു

പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക്ക്, മൊബൈല്‍ഫോണുകള്‍,പെന്‍ഡ്രൈവ്,ടാബ് എന്നിവ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇതില്‍ ദിലീപിന്റെ മൊബൈല്‍ ഫോണും ഉണ്ടെന്നാണ് സൂചന.ഇവയെല്ലാം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

Update: 2022-01-13 13:54 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിന്റെ വീട്ടില്‍ പരിശോധന പൂര്‍ത്തിയാക്കി അന്വേഷണം സംഘം മടങ്ങി.പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌ക്ക്, മൊബൈല്‍ഫോണുകള്‍,പെന്‍ഡ്രൈവ്,ടാബ് എന്നിവ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇതില്‍ ദിലീപിന്റെ മൊബൈല്‍ ഫോണും ഉണ്ടെന്നാണ് സൂചന.ഇവയെല്ലാം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

രാവിലെ 12 മണിയോടെ ആരംഭിച്ച പരിശോധന രാത്രി ഏഴുമണിയോടെയാണ് അവസാനിപ്പിച്ച് സംഘം മടങ്ങിയത്.ദിലീപിന്റെ വിടിനൊപ്പം സഹോദരന്‍ അനൂപിന്റെ വീട്ടിലും ഇവരുടെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫിസിലും പരിശോധന നടത്തി.മൂന്നിടത്തും ഒരോ സമയത്തായിരുന്നു പരിശോധന.ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫിസ് അടച്ചിട്ടിരുന്നതിനാല്‍ ജീവനക്കാരെ വിളിച്ചു വരുത്തി ഓഫിസ് തുറപ്പിച്ചതിനു ശേഷം ഉച്ചയ്ക്ക് രണ്ടു മണിക്കു ശേഷമായിരുന്നു ഇവിടെ പരിശോധന നടത്തിയത്.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായമപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് സമര്‍പ്പിച്ച അപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് അന്വേഷണ സംഘം നടത്തിയ പരിശോധനയുടെയും റിപോര്‍ട്ടും ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയ വിവരവും നാളെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ അറിയിക്കുമെന്നാണ് സൂചന.

ഇന്ന് രാവിലെ 11.50 ഓടെയാണ് ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഒരേ സമയം ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫിസിലും ഒരേ സമയം പരിശോധന നടത്താന്‍ എത്തിയത്.ദിലിപിന്റെ വീടിന്റെ ഗേറ്റ് പുട്ടിക്കിടന്നതിനാല്‍ ഗേറ്റ് ചാടിക്കടന്നാണ് അന്വേഷണ സംഘം കോംപൗണ്ടില്‍ കടന്നത്.പിന്നീട് ദിലീപിന്റെ സഹോദരി സ്ഥലത്തെത്തി.കേസിന്റെ ഭാഗമായ പരിശോധനയ്ക്ക് എത്തിയ അന്വേഷണ സംഘമാണെന്ന അറിയിച്ചതോടെയാണ് വീടിനുള്ളില്‍ ഇവര്‍ക്ക് പ്രവേശിക്കാന്‍ സാധിച്ചത്.

ഈ സമയം പുറത്തായിരുന്ന ദിലീപ് പിന്നീട് വീട്ടിലേക്ക് എത്തുകയായിരുന്നു.ദിലീപിന്റെ അഭിഭാഷകരും വീട്ടിലെത്തി.ഇതേ സമയം തന്നെ സഹോദരന്‍ അനൂപിന്റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി.എന്നാല്‍ ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫിസില്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും ഓഫിസ് പൂട്ടികിടക്കുകയായിരുന്നു.തുടര്‍ന്ന് അന്വേഷണ സംഘം ജീവനക്കാരെ വിളിച്ചു വരുത്തിയതിനു ശേഷം രണ്ടു മണിക്ക് ശേഷമാണ് പരിശോധന നടത്തിയത്.സൈബര്‍ വിദഗ്ദരും പരിശോധന സംഘത്തിലുണ്ടായിരുന്നു.കംപ്യൂട്ടര്‍ അടക്കം സംഘം പരിശോധിച്ചുവെന്നാണ് വിവരം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തി,പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നിങ്ങനെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടുത്തിടെ വെളിപ്പെടുത്തില്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ദിലീപിനെതിരെ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കുകയും ഇതംഗീകരിച്ച കോടതി ഈ മാസം 20 നകം പ്രാഥമിക അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്നലെ എറണാകുളം മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്ന് ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തിയത്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.ഇതുള്‍പ്പെടെ തെളിവുകള്‍ കണ്ടെത്തുന്നതിനായിരന്നു പരിശോധനയെന്നാണ് വിവരം.

Tags:    

Similar News