മാധ്യമപ്രവര്‍ത്തകയെ അസഭ്യം പറഞ്ഞ കേസ്: നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

അതേസമയം, മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിക്കും സിനിമയുടെ നിര്‍മാതാവിനും കത്തയക്കും. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടും.

Update: 2022-09-26 10:47 GMT

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിഅറസ്റ്റില്‍. മരട് പോലിസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് അറസ്റ്റിലായ ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം, മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ശ്രീനാഥ് ഭാസിക്കും സിനിമയുടെ നിര്‍മാതാവിനും കത്തയക്കും. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടും.

രണ്ട് മണിയോടെയാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ സ്‌റ്റേഷനില്‍ ഹാജരാവാന്‍ പോലിസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ചില അസൗകര്യങ്ങളുണ്ടെന്ന് നടന്‍ വ്യക്തമാക്കുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരേ ചുമത്തിയിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുയിടത്ത് അസഭ്യം പറയല്‍ എന്നീ വകുപ്പകളടക്കം നാല് വകുപ്പുകള്‍ പ്രകാരമാണ് നടനെതിരേ പോലിസ് കേസെടുത്തത്. കേസില്‍ നടന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാനാണ് സാധ്യത.

അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പോലിസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, താന്‍ അവതാരകയെ തെറിവിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.

Tags:    

Similar News