തൊഴില്‍ അവകാശ പ്രവര്‍ത്തക നൊദീപ് കൗറിനു പോലിസ് സ്‌റ്റേഷനില്‍ മര്‍ദ്ദനം

Update: 2021-02-23 12:59 GMT

ചണ്ഡിഗഢ്: കഴിഞ്ഞ മാസം സോണിപത് പോലിസ് അറസ്റ്റ് ചെയ്ത തൊഴില്‍ അവകാശ പ്രവര്‍ത്തക നൊദീപ് കൗറിനു പോലിസ് സ്‌റ്റേഷനില്‍ മര്‍ദ്ദനം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് നൗദീപ് കൗര്‍ പോലിസിനെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. മാത്രമല്ല, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലെ 54ാം വകുപ്പ് ലംഘിച്ചാണ് വൈദ്യപരിശോധന നടത്തിയതെന്നും പഞ്ചാബിലെ മുക്താര്‍ ജില്ലാ മജിസ്ട്‌റ്റേറ്റ് മുമ്പാകെ 23 കാരിയായ നൊദീപ് കൗര്‍ ആരോപിച്ചു. കൗര്‍ ഇപ്പോള്‍ ഹരിയാനയിലെ കര്‍ണാല്‍ ജയിലിലാണ്. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് പഞ്ചാബ്-ഹരിയാന ഹൈക്കോടതി തിങ്കളാഴ്ച മാറ്റിവച്ചു.

    ഐപിസി 307 (കൊലപാതകശ്രമം) ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം സമര്‍പ്പിച്ച എഫ്‌ഐആറില്‍ വ്യാജമായാണ് അറസ്റ്റ് ചെയ്തതെന്നും അര്‍ഷദീപ് സിങ് ചീമ, ഹരീന്ദര്‍ ദീപ് സിങ് ബെയ്ന്‍സ് എന്നിവര്‍ മുഖേന നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നടക്കുന്ന പ്രക്ഷോഭത്തിനു പിന്തുണ നല്‍കിയതിനാലാണ് കേസില്‍ തന്നെ ലക്ഷ്യമിടുകയും വ്യാജമായി പ്രതിചേര്‍ക്കപ്പെടുകയും ചെയ്തതെന്ന് അവര്‍ വ്യക്തമാക്കി. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സോണിപത് ജില്ലയിലെ കുണ്ട്‌ലിയില്‍ ജനങ്ങളെ അണിനിരത്തിയതായി മസ്ദൂര്‍ അധിക സംഘാം(എംഎഎസ്)ംഗമായ കൗര്‍ പറഞ്ഞു. കര്‍ഷകരെ പിന്തുണച്ച് പ്രാദേശിക തൊഴിലാളികളെ അണിനിരത്തുന്നത് ഭരണത്തെ അലോസരപ്പെടുത്തുന്നുന്നു. ഇതിനാല്‍ പ്രതിഷേധം തടയാന്‍ പദ്ധതി ആവിഷ്‌കരിച്ചതായും ഹരജിയില്‍ ആരോപിച്ചു.     തൊഴിലാളികളുടെ വേതനം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 12ന് താനും അംഗങ്ങളും ഫാക്ടറിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെ, സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ നേതൃത്വത്തില്‍ കുണ്ട്‌ലി പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള ഒരു സംഘമെത്തി തന്റെ തലമുടിയില്‍ പിടിച്ച് വശത്തേക്ക് വലിച്ചിഴച്ചതായും ജാമ്യാപേക്ഷയില്‍ ആരോപിച്ചു. ഇത് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. സമാധാനപരമായി പ്രതിഷേധച്ചവര്‍ക്കു നേരെ പോലിസ് ലാത്തി വീശിയപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായി. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തന്നെ മാത്രം പോലിസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയും മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. വനിതാ പോലിസ് ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ജനുവരി 12നാണ് ഹരിയാനയിലെ സോണിപട്ടില്‍ കൗറിനെ അറസ്റ്റ് ചെയ്തതെന്ന് ഹരിയാന പോലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവസ്ഥലത്ത് എത്തിയപ്പോള്‍ പോലിസ് സംഘത്തെ വടികൊണ്ട് ആക്രമിക്കുകയും ചില പോലിസുകാര്‍ക്ക് പരിക്കേറ്റെന്നുമാണ് സോണിപത് പോലിസ് പറഞ്ഞിരുന്നത്.

Activist Nodeep Kaur Beaten Up At Police Station, Bail Plea Alleges

Tags: