ആലപ്പുഴ മെഡി. കോളജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോ. തങ്കു തോമസ് കോശിയെ മാറ്റിനിര്‍ത്തും
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സീനിയര്‍ ഡോക്ടര്‍ തങ്കു തോമസ് കോശിക്ക് രണ്ടാഴ്ച നിര്‍ബന്ധിത അവധി. സിസേറിയന്‍ സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്ന തങ്കു കോശിക്കെതിരെ നടപടി സ്വീകരിക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന ബന്ധുക്കളുടെ നിലപാടിനെ തുടര്‍ന്നാണ് സര്‍ക്കാരിന്‍റെ തീരുമാനം. ചികിത്സാപിഴവ് മൂലമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആലപ്പുഴ കൈനകരി സ്വദേശി രാംജിത്തിന്‍റെ ഭാര്യ അപർണയെ ലേബർ മുറിയിൽ കയറ്റുന്നത് ഇന്നലെ വൈകിട്ട് 3 നാണ്. നാല് മണിക്ക് സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചു. ഇന്നു പുലര്‍ച്ചെ അമ്മയും മരിച്ചു. രണ്ട് പേരുടെയും ഹൃദയമിടിപ്പ് 20 ഗതമാനത്തിൽ താഴെയായിരുന്നുവെന്നും ഇതാണ് മരണകാരണം എന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയതോടെയാണ് മെഡിക്കല്‍ കോളജ് സംഘര്‍ഷഭരിതമായത്.