പേടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് ആർബിഐ വിലക്കി

1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ 35 എ വകുപ്പ് അനുസരിച്ചാണ് നടപടി.

Update: 2022-03-11 15:01 GMT

മുംബൈ: രാജ്യത്തെ പ്രമുഖ പേയ്മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന് നിയന്ത്രണവുമായി റിസർവ് ബാങ്ക്. കമ്പനിയുടെ പേയ്മെന്റ് ബാങ്കിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് ആർബിഐ വിലക്കി. ഇക്കാര്യം ആർബിഐ ഔദ്യോഗികമായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ 35 എ വകുപ്പ് അനുസരിച്ചാണ് നടപടി. ഒരു ഐടി ഓഡിറ്റ് കമ്പനിയെ ഏൽപിച്ച് സ്ഥാപനത്തിലെ ഐ.ടി വിഭാഗത്തില്‍ വിപുലമായ ഓഡിറ്റിങ് നടത്താനും ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്. ഐടി ഓഡിറ്റർമാരിൽനിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിലവിലെ നിയന്ത്രണത്തിൽ തുടർനടപടിയെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

ബാങ്കിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചില ആശങ്കകളെത്തുടർന്നാണ് നടപടിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 2016ലാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് നിലവിൽ വരുന്നത്. 2017 മെയിൽ നോയ്ഡയിലെ ശാഖയിലൂടെയാണ് പ്രവർത്തനമാരംഭിച്ചത്.