മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ച ഇന്ദിരക്കെതിരേ നടപടിയില്ല; ഫിറോസിനെതിരേ സ്വമേധയാ കേസ് -വനിതാകമ്മീഷന്റെ ഇരട്ടത്താപ്പ് ചര്‍ച്ചയാകുന്നു

താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ആകാശവാണി പ്രോഗ്രാം ഡയറക്ടറായ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീ വിരുദ്ധവും വര്‍ഗീയവുമായ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും കേസെടുക്കാന്‍ വനിതാകമ്മീഷന്‍ തയ്യാറായിരുന്നില്ല.

Update: 2019-10-15 14:36 GMT

കോഴിക്കോട്: മുസ് ലിം സ്ത്രീകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ കെ ആര്‍ ഇന്ദിരക്കെതിരേ നടപടിയെടുക്കാത്ത വനിതാ കമ്മീഷന്‍ സന്നദ്ധ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരേ സ്വമേധയാ കേസെടുത്തത് വിവാദമാകുന്നു. താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ആകാശവാണി പ്രോഗ്രാം ഡയറക്ടറായ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീ വിരുദ്ധവും വര്‍ഗീയവുമായ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും കേസെടുക്കാന്‍ വനിതാകമ്മീഷന്‍ തയ്യാറായിരുന്നില്ല. ഇന്ദിരയുടെ വംശീയ പരാമര്‍ശം വാര്‍ത്തയാകുകയും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടും വനിതാ കമ്മീഷനോ പോലിസോ കേസെടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് കെ ആര്‍ ഇന്ദിരക്കെതിരേ കൊടുങ്ങല്ലൂര്‍ മീഡിയ ഡയലോഗ് സെന്റര്‍ പ്രവര്‍ത്തകനായ എം ആര്‍ വിപിന്‍ദാസ് പരാതി നല്‍കുകയായിരുന്നു. പരാതി സ്വീകരിക്കാനും കേസ് രജിസ്റ്റര്‍ ചെയ്യാനും പോലിസും മടികാണിച്ചിരുന്നു. വിപിന്‍ദാസ് പരാതിയില്‍ ഉറച്ച് നിന്നതോടെ മാത്രമാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്. മാത്രമല്ല, പരാതി നല്‍കിയ വിപിന്‍ദാസിനെതിരെ പോലിസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയതായും പരാതി ഉയര്‍ന്നിരുന്നു.

അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിലാണ് ഇന്ദിര മുസ് ലിംകള്‍കളെ വംശീയമായി അവഹേളിക്കുന്ന വിധത്തില്‍ പ്രതികരിച്ചത്. മുസ്‌ലിം സ്ത്രീകള്‍ പന്നി പെറും പോലെ പ്രസവിക്കുകയാണെന്ന് തികച്ചും സ്ത്രീ വിരുദ്ധമായ പരാമര്‍ശം നടത്തിയിട്ടും വനിതാകമ്മീഷന്‍ മൗനം പാലിക്കുകയായിരുന്നെന്നാണ് വിമര്‍ശനം ഉയരുന്നത്.

അതേസമയം, ആരുടേയും പേര് പോലും വ്യക്തമാക്കാതെ ഫേസ്ബുക്കില്‍ വിവാദ പരാമര്‍ശം നടത്തിയ ഫിറോസ് കുന്നുംപറമ്പിലിനെതിരേ പരാതി പോലും ഇല്ലാതെ വനിതാ കമ്മീഷന്‍ തിരക്കിട്ട് കേസെടുത്തിരിക്കുകയാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി.

സാമൂഹിക മാധ്യമങ്ങളില്‍ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സന്നദ്ധപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഫിറോസ് കുന്നംപറമ്പിലിനെതിരേ എത്രയുംവേഗം പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹാദിയ മാസങ്ങളോളം വീട്ടുതടങ്കലില്‍ കഴിഞ്ഞിട്ടും ഇടപെടാത്ത വനിതാ കമ്മീഷന്‍ അധ്യക്ഷയാണ് ഇപ്പോള്‍ ഫിറോസിനെതിരേ തിടുക്കത്തില്‍ രംഗത്തെത്തിയിരിക്കുന്നതെന്നും ഫിറോസിനെതിരായ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു.




Tags:    

Similar News