തീവ്രവാദ ബന്ധമെന്ന ആരോപണം; യുവാവിനെ കള്ളക്കേസില്‍ കുടുക്കിയതെന്ന് അഭിഭാഷകന്‍

ചിലര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് അറസ്റ്റ് എന്ന് റഹീമിന്റെ അഭിഭാഷകനായ ഷമീം പറഞ്ഞു. എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Update: 2019-08-24 15:07 GMT

തൃശൂര്‍: തീവ്രവാദബന്ധമുണ്ടെന്ന് സംശയത്തില്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്ത തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീമിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് അഭിഭാഷകന്‍. ചിലര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് അറസ്റ്റ് എന്ന് റഹീമിന്റെ അഭിഭാഷകനായ ഷമീം പറഞ്ഞു. എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അനു എന്ന് വിളിക്കുന്ന ഫ്‌ളോറ്റില്‍ഡ എന്നസുഹൃത്തിനെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നു രാവിലെ ആലുവയില്‍ നിന്നാണ് അനുവിനെ കസ്റ്റഡിയില്‍ എടുത്തത്.

താന്‍ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും റഹീം അറസ്റ്റിന് മുമ്പ് വ്യക്തമാക്കിയിരുന്നു. ബഹ്‌റയ്‌നിലെ ഹോട്ടല്‍ ലോബിയുടെ കൈയില്‍പ്പെട്ട ഒരു യുവതിയെ താന്‍ രക്ഷപ്പെടുത്തി നാട്ടില്‍ കൊണ്ടു വന്നിരുന്നു ഇതുമായി ബന്ധപ്പെട്ട് പൊലിസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നാണ് റഹീം പറയുന്നത്. തന്നെ ബഹ്‌റയ്‌നില്‍ സിഐഡി സംഘം ചോദ്യം ചെയ്തിരുന്നുവെന്നും റഹീം വ്യക്തമാക്കി.

ആറ് ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ ശ്രീലങ്കവഴി കടലിലൂടെ തമിഴ്‌നാട്ടിലേക്ക് കടന്നതായി ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അബ്ദുല്‍ ഖാദര്‍ എന്നയാളെ തിരയുന്നുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇക്കാര്യം രഹസ്യാന്വേഷണ ഏജന്‍സികളോ പോലിസോ സ്ഥിരീകരിച്ചിട്ടില്ല. സംഘത്തില്‍ മലയാളിയില്ലെന്നും പാക് പൗരനും അഞ്ച് ശ്രീലങ്കന്‍ തമിഴ് മുസ്‌ലിംകളുമാണുള്ളതെന്ന് തമിഴ്‌നാട് സ്‌പെഷല്‍ ഇന്റലിജന്‍സ് യൂനിറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

ഈ ഘട്ടത്തിലാണ് രണ്ട് ദിവസം മുന്‍പ് ബഹറയ്‌നില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീമിന് വേണ്ടി പൊലിസ് അന്വേഷണം ആരംഭിച്ചത്. ഒരു യുവതിക്കൊപ്പം കൊച്ചിയില്‍ വിമാനമിറങ്ങിയ റഹീമിനെ തേടി സംസ്ഥാന വ്യാപകമായി പൊലിസ് തിരച്ചില്‍ നടത്തി വരികയായിരുന്നു.

ഇതിനു പിന്നാലെയാണ് ഉച്ചയോടെ റഹീം എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. തന്നെ പൊലിസ് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്നും കോടതി മുഖേന കീഴടങ്ങാന്‍ അനുവദിക്കണമെന്നും കോടതിയില്‍ അഭിഭാഷകന്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ റഹീം ആവശ്യപ്പെട്ടിരുന്നു. ഹരജി പരിഗണിക്കാനുള്ള നടപടികള്‍ സിജെഎം കോടതിയില്‍ തുടരുന്നതിനിടെയാണ് പൊലിസ് കോടതിയില്‍ എത്തി റഹീമിനെ പിടികൂടി കൊണ്ടു പോയത്. 

Tags:    

Similar News