തീവ്രവാദ ബന്ധമെന്ന് സംശയം: കോടതിയില്‍ കീഴടങ്ങാനെത്തിയ തൃശൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു; നിരപരാധിയെന്ന് യുവാവ്

താന്‍ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. ബഹ്‌റയ്‌നിലെ ഹോട്ടല്‍ ലോബിയുടെ കൈയില്‍പ്പെട്ട ഒരു യുവതിയെ താന്‍ രക്ഷപ്പെടുത്തി നാട്ടില്‍ കൊണ്ടു വന്നിരുന്നു ഇതുമായി ബന്ധപ്പെട്ട് പൊലിസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കരീം പറയുന്നത്. തന്നെ ബഹ്‌റയ്‌നില്‍ സിഐഡി സംഘം ചോദ്യം ചെയ്തിരുന്നുവെന്നും കരീം വ്യക്തമാക്കി.

Update: 2019-08-24 11:53 GMT

കൊച്ചി: തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തില്‍ പൊലിസ് തിരയുകയായിരുന്ന തൃശൂര്‍ സ്വദേശി കോടതിയില്‍ കീഴടങ്ങാനൊരുങ്ങവേ അറസ്റ്റിലായി. കൊടുങ്ങല്ലൂര്‍ മാടവന സ്വദേശി അബ്ദുല്‍ഖാദര്‍ റഹിമിനെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ എറണാകുളം സെന്‍ട്രല്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാനായി കോടതിയിലെത്തിയ അബ്ദുള്‍ ഖാദര്‍ റഹീമിനെ പൊലിസ് പിടികൂടി കൊണ്ടു പോകുകയായിരുന്നു. പൊലിസ് പിടിയിലാവും മുന്‍പ് അബ്ദുള്‍ ഖാദര്‍ കരീം ഒരു മലയാളം ചാനലിനോട് സംസാരിച്ചിരുന്നു. താന്‍ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. ബഹ്‌റയ്‌നിലെ ഹോട്ടല്‍ ലോബിയുടെ കൈയില്‍പ്പെട്ട ഒരു യുവതിയെ താന്‍ രക്ഷപ്പെടുത്തി നാട്ടില്‍ കൊണ്ടു വന്നിരുന്നു ഇതുമായി ബന്ധപ്പെട്ട് പൊലിസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കരീം പറയുന്നത്. തന്നെ ബഹ്‌റയ്‌നില്‍ സിഐഡി സംഘം ചോദ്യം ചെയ്തിരുന്നുവെന്നും കരീം വ്യക്തമാക്കി.

ആറ് ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ ശ്രീലങ്കവഴി കടലിലൂടെ തമിഴ്‌നാട്ടിലേക്ക് കടന്നതായി ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ പരക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അബ്ദുല്‍ ഖാദര്‍ എന്നയാളെ തിരയുന്നുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇക്കാര്യം രഹസ്യാന്വേഷണ ഏജന്‍സികളോ പോലിസോ സ്ഥിരീകരിച്ചിട്ടില്ല. സംഘത്തില്‍ മലയാളിയില്ലെന്നും പാക് പൗരനും അഞ്ച് ശ്രീലങ്കന്‍ തമിഴ് മുസ്‌ലിംകളുമാണുള്ളതെന്ന് തമിഴ്‌നാട് സ്‌പെഷല്‍ ഇന്റലിജന്‍സ് യൂനിറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

ഒരു യുവതിക്കൊപ്പം കൊച്ചിയില്‍ വിമാനമിറങ്ങിയ റഹീമിനെ തേടി സംസ്ഥാന വ്യാപകമായി പൊലിസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്ന് രാവിലെ ഈ യുവതിയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഉച്ചയോടെ റഹീം എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. തന്നെ പൊലിസ് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്നും കോടതി മുഖേനെ കീഴടങ്ങാന്‍ അനുവദിക്കണമെന്നും കോടതിയില്‍ അഭിഭാഷകന്‍ വഴി സമര്‍പ്പിച്ച ഹരജിയില്‍ റഹീം ആവശ്യപ്പെട്ടിരുന്നു. ഹjജി പരിഗണിക്കാനുള്ള നടപടികള്‍ സിജെഎം കോടതിയില്‍ തുടരുന്നതിനിടെയാണ് പൊലിസ് കോടതിയില്‍ എത്തി റഹീമിനെ പിടികൂടി കൊണ്ടു പോയത്.

ബഹറയ്‌നിലെ ഹോട്ടല്‍ ബിസിനസുമായി ബന്ധപ്പെട്ട് താന്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്ന് റഹീം ചാനലിനോട് വെളിപ്പെടുത്തി. ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലുള്ള യുവതിയെ താന്‍ അവിടെ നിന്നു രക്ഷിച്ചു കൊണ്ടു വന്നതാണ്. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഉണ്ടായതാണ് ഇപ്പോള്‍ ഉള്ള വിവാദങ്ങളെന്നും റഹീം പറയുന്നു. തന്നെ ബഹ്‌റയ്‌നില്‍ സിഐഡി സംഘം ചോദ്യം ചെയ്തിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി. റഹീമിന് തീവ്രവാദബന്ധം ഉണ്ടോ എന്ന് ഉറപ്പിക്കാവുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചതായി പൊലിസും വ്യക്തമാക്കിയിട്ടില്ല. 

Tags:    

Similar News