10 ലക്ഷം തൊഴിലവസരങ്ങളും,3000 രൂപ തൊഴിലില്ലായ്മ വേതനവും;ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ആം ആദ്മി

ഈ വര്‍ഷം അവസാനത്തോടെയാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്

Update: 2022-08-02 04:30 GMT

ന്യൂഡല്‍ഹി: ഗുജറാത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ മേഖലയില്‍ 10 ലക്ഷം തൊഴിലവസരങ്ങളും,3000 രൂപ തൊഴിലില്ലായ്മ വേതനവും നല്‍കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.സൗരാഷ്ട്ര മേഖലയിലെ ഗിര്‍ സോമനാഥ് ജില്ലയിലെ വെരാവല്‍ നഗരത്തില്‍ സംഘടിപ്പിച്ച പൊതുറാലിയിലാണ് കെജ്‌രിവാള്‍ പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം അവസാനത്തോടെയാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ പ്രതിമാസം 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്ന് ഉറപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കെജ്‌രിവാളിന്റെ പുതിയ വാഗ്ദാനം.സൗജന്യ വൈദ്യുതിക്ക് പുറമേ സൗജന്യ വെള്ളം,വിദ്യാഭ്യാസം എന്നിവയും ഉറപ്പ് നല്‍കുന്നുണ്ട്.അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ തൊഴിലില്ലാത്ത യുവാക്കള്‍ക്കും ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജോലി നല്‍കുന്നതുവരെ തൊഴിലില്ലാത്ത ഓരോ യുവാക്കള്‍ക്കും പ്രതിമാസം 3,000 രൂപ നല്‍കും.

സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി ഉണ്ടായി വുരന്നതായും,ചോര്‍ച്ച തടയുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും നിയമം കൊണ്ടുവരുമെന്നും എഎപി നേതാവ് വാഗ്ദാനം ചെയ്തു.ആം ആദ്മി സര്‍ക്കാര്‍ സഹകരണ മേഖലയിലെ റിക്രൂട്ട്‌മെന്റ് പ്രക്രിയ മെച്ചപ്പെടുത്തുകയും സുതാര്യമാക്കുകയും ചെയ്യുമെന്നും അതിലൂടെ യുവാക്കളെ ശുപാര്‍ശകളും,കൈക്കൂലിയും തടയുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.ഇന്ന് ഗുജറാത്തിന് 3.5 ലക്ഷം കോടി രൂപയുടെ കടമുണ്ട്. ഇതിനു പിന്നിലുള്ള കാരണം അഴിമതിയാണെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

എഎപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സൗജന്യ വൈദ്യുതിയും വെള്ളവും സൗജന്യ രേവഡിയും(മധുരപലഹാരം) നല്‍കുമ്പോള്‍ ബിജെപി അവരുടെ സുഹൃത്തുക്കള്‍ക്ക് മാത്രമാണ് പലഹാരം വിതരണം ചെയ്യുന്നതെന്നും അതെല്ലാം അവസാനിക്കുന്നത് സ്വിസ് ബാങ്കുകളിലാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു. നേരത്തെ എഎപിയെ സൗജന്യ രേവഡി നല്‍കുന്നവര്‍ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത് സൂചിപ്പിച്ചായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. ഇത് പൊതു പണമാണ്, നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്നതെന്തും പൗരന്മാര്‍ക്ക് വേണ്ടിയുള്ളതായിരിക്കണം, അല്ലാതെ കരാറുകാര്‍ക്കോ മന്ത്രിമാര്‍ക്കോ വേണ്ടിയല്ലെന്നു ം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Tags:    

Similar News