അടുത്ത തിരഞ്ഞെടുപ്പോടെ ഛത്തീസ്ഗഢില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എഎപി
മെയ് 25 മുതല്‍ ജൂണ്‍ 25 വരെ സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും എഎപി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും പാർട്ടി നേതാവ് വ്യക്തമാക്കി.
റായ്പുര്‍: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ ഛത്തീസ്ഗഢ് ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഛത്തീസ്ഗഢില്‍ ആം ആദ്മി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാർട്ടി നേതാവും ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രിയുമായ ഗോപാല്‍ റായ് പറഞ്ഞു. 'ഛത്തീസ്ഗഢിനെ നാം മാറ്റും' എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം പ്രഖ്യാപിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഛത്തീസ്ഗഢിലും ആം ആദ്മി സര്‍ക്കാര്‍ രൂപീകരിക്കും. 2023ലെ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് നമ്മൾ. ഡല്‍ഹിയിലും പഞ്ചാബിലും സർക്കാർ രൂപീകരിച്ചതിന് പിന്നാലെ ഛത്തീസ്ഗഢിലും സമാന ശ്രമങ്ങൾ ആരംഭിക്കുകയാണ്. റായ്പുരിലും ബിലാസ്പുരിലും എഎപിയുടെ വിജയ റാലികള്‍ നടക്കും. ഛത്തീസ്ഗഢിനെ നാം മാറ്റും" ഗോപാൽ റായ് പറഞ്ഞു.
മെയ് 25 മുതല്‍ ജൂണ്‍ 25 വരെ സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും എഎപി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും പാർട്ടി നേതാവ് വ്യക്തമാക്കി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യും. ഛത്തീസ്ഗഢിൽ അഴിമതി വ്യാപകമാണ് ജീവനക്കാരുടെ നിയമനങ്ങള്‍ക്കും സ്ഥലംമാറ്റത്തിനും പോലും പണം വാങ്ങുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പണം നൽകാതെ ട്രാൻസ്ഫറുകൾ നടക്കുന്നില്ല. ആദിവാസി വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങൾ മറന്നു. ഛത്തീസ്ഗഢ് ജനത കോൺഗ്രസിന് രണ്ട് തവണയും ബിജെപിയ്ക്ക് മൂന്ന് തവണയും അവസരം നൽകി കഴിഞ്ഞു. ഇത്തവണ ജനങ്ങള്‍ എഎപിക്കാണ് അവസരം നല്‍കുകയെന്നും ഗോപാല്‍ റായ് പറഞ്ഞു.
അടുത്തവർഷം അവസാനത്തോടെയാകും ഛത്തീസ്ഗഢില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. രാഷ്ട്രീയ പാർട്ടികളെല്ലാം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഈ ഘട്ടത്തിലാണ് പഞ്ചാബിലെ ജയത്തിന്‍റെ ആത്മവിശ്വാസത്തിൽ ആം ആദ്മിയും സംസ്ഥാനത്ത് പ്രവർത്തനം കേന്ദ്രീകരിക്കുന്നത്.
