അട്ടപ്പാടിയിൽ ആദിവാസി യുവതിയും ഗർഭസ്ഥ ശിശുവും മരണപ്പെട്ടു

ഗർഭിണിയായ ആദിവാസി യുവതികൾക്ക് പതിനെട്ട് മാസത്തേക്ക് പോഷകാഹാരക്കുറവ് പരിഹരിക്കാൻ സർക്കാർ നൽകി പോന്നിരുന്ന സഹായം നിർത്തിവച്ചതായ റിപോർട്ടുകൾ പുറത്തുവന്നത് മാസങ്ങൾക്ക് മുമ്പാണ്.

Update: 2021-11-24 13:20 GMT

അട്ടപ്പാടി: അട്ടപ്പാടിയിൽ ആദിവാസി യുവതിയും ഗർഭസ്ഥ ശിശുവും മരണപ്പെട്ടു. താവളം കുറവൻകണ്ടി സ്വദേശിനി തുളസി ബാലകൃഷ്ണനും (24) കുഞ്ഞുമാണ് മരിച്ചത്. അരിവാൾ രോഗിയായ തുളസി എട്ട് മാസം ഗർഭിണിയായിരുന്നു.

നവംബർ 20 ന് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോട്ടത്തറയിൽ ഗർഭിണിയായ ഇവർ ചികിൽസ തേടിയിരുന്നു. ശ്വാസതടസ്സം കൂടിയതിനെ തുടർന്ന് ഇവരെ നവംബർ 22ന് വൈകുന്നേരം അഞ്ച് മണിയോടെ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളജിൽ എത്തിയ ശേഷം ഇവരുടെ കുട്ടിയെ ശസ്ത്രക്രിയ വഴി പുറത്തെടുത്തപ്പോൾ മരിച്ച നിലയിലായിരുന്നു കുഞ്ഞ്. അമ്മ തുളസി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് പുലർച്ചെ അമ്മയും മരിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ടു നൽകും.

​ഗർഭിണിയായ ആദിവാസി യുവതികൾക്ക് പതിനെട്ട് മാസത്തേക്ക് പോഷകാഹാരക്കുറവ് പരിഹരിക്കാൻ സർക്കാർ നൽകി പോന്നിരുന്ന സഹായം നിർത്തിവച്ചതായ റിപോർട്ടുകൾ പുറത്തുവന്നത് മാസങ്ങൾക്ക് മുമ്പാണ്. ഫണ്ടില്ലെന്ന് കാണിച്ചാണ് സർക്കാർ ​ഗർഭിണികൾക്ക് പ്രതിമാസം 2000 രൂപ നൽകിയിരുന്ന ധനസഹായം നിർത്തിവച്ചത്. 

Similar News