ജയ് ശ്രീ റാം വിളിക്കണമെന്ന് ഭീഷണി; യുപിയില്‍ മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം

കണ്ടാലറിയാവുന്ന നാലുയുവാക്കളും ഹിന്ദുത്വ സംഘടനയിലെ ആളുകളുമാണ് അക്രമണത്തിന് പിന്നിലെന്ന് മദ്‌റസയിലെ അധ്യാപകന്‍ പരാതിപ്പെട്ടു.

Update: 2019-07-12 09:13 GMT

ഉന്നാവോ: ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് ജയ് ശ്രീ റാം വിളിക്കണമെന്ന് ഭീഷണിപ്പെടുത്തി ഹിന്ദുത്വരുടെ ക്രൂരമര്‍ദ്ദനം. മര്‍ദനത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് മാരകമായി പരിക്കേറ്റു. രണ്ട് വിദ്യാര്‍ഥികളുടെ തലയിലും കൈക്കും പരിക്കുണ്ട്.

ക്രിക്കറ്റ് ബാറ്റുപയോഗിച്ചായിരുന്നു മര്‍ദനമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ജയ് ശ്രീ റാം എന്നു വിളിക്കാന്‍ ആക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉന്നാവോയിലെ സാദര്‍ മേഖലയിലെ ദാറുല്‍ ഉലൂം ഫയിസേ ആം മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്ക്. കണ്ടാലറിയാവുന്ന നാലുയുവാക്കളും ഹിന്ദുത്വ സംഘടനയിലെ ആളുകളുമാണ് അക്രമണത്തിന് പിന്നിലെന്ന് മദ്‌റസയിലെ അധ്യാപകന്‍ പരാതിപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത അന്വേഷണം ആരംഭിച്ചതായി ഉന്നാവോ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉമേഷ് ചന്ദ്ര ത്യാഗി പറഞ്ഞു.