രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 864 ആയി; മരണം 19

വിദേശത്തു നിന്ന്‌ ഇന്ത്യയില്‍ എത്തിയവരുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും തമ്മിലുള്ള അന്തരം ആശങ്കാജനകമെന്ന്‌ കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറി

Update: 2020-03-28 02:43 GMT

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 864 ആയി. മരണം 19 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 88 പേർക്ക് ഇതുവരെ രോഗം ഭേദഭായിട്ടുണ്ട്. ഇന്നലെ 39 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 164 ആയി.

കൊവിഡ്‌ 19 ബാധിച്ച്‌ വെള്ളിയാഴ്‌ച കർണാടകയിൽ ഒരാൾകൂടി മരിച്ചതോടെയാണ് രാജ്യത്ത്‌ മരണസംഖ്യ 19 ആയി ഉയർന്നത്. ഡൽഹിയിൽ പോയി മടങ്ങിയെത്തിയ തുമക്കൂരു സ്വദേശിയായ 65 കാരനാണ്‌ വെള്ളിയാഴ്‌ച മരിച്ചത്‌. കർണാടകയിലെ മൂന്നാമത്തെ മരണമാണിത്‌. അവിടെ 62 പേരാണ്‌ കൊവിഡ്‌ ബാധിതർ. മഹാരാഷ്ട്രയിൽ വ്യാഴാഴ്‌ച രാത്രി മരിച്ച 82 കാരനായ ഡോക്ടർ ഉൾപ്പെടെ മരണസംഖ്യ ആറായി. ആകെ 135 പേർക്കാണ്‌ മഹാരാഷ്ട്രയിൽ രോഗബാധ. രാജ്യത്ത്‌ ആകെ കൊവിഡ്‌ ബാധിതരുടെ എണ്ണം 864 ആയി. ഇതിൽ 88 പേർക്ക്‌ രോഗം ഭേദമായി.

സംസ്ഥാനത്ത് ഇന്നലെ 39 പുതിയ കൊവി‍ഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 164 ആയി. 1,10,299 പേർ നീരീക്ഷണത്തിലാണ്. ഇതിൽ 616 പേർ ആശുപുത്രികളിലാണ്. കൊല്ലം ജില്ലയിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രോഗം റിപോർട്ട് ചെയ്തു.

ഇന്നലത്തെ 39 കേസ്സുകളിൽ 34 ഉം റിപോർട്ട് ചെയ്തത് കാസർകോട് ജില്ലയിലാണ്. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 81 ആയി. ജില്ലയിലെ സ്ഥിതി രൂക്ഷമായതിനാൽ കണ്ണൂർ മെഡിക്കൽ കോളെജ് കൊവിഡ് ആശുപുത്രിയാക്കാനും, കൊവിഡിനെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേന പണം സ്വരൂപിക്കാനും സർക്കാർ തീരുമാനിച്ചു. ഒപ്പം കൊവിഡ് പ്രതിരോധത്തിനായി ക്യൂബൻ മരുന്ന് പരീക്ഷിക്കാനുളള അനുമതിയും സർക്കാർ തേടിയിട്ടുണ്ട്.

അതേസമയം രണ്ടു മാസത്തിനിടെ വിദേശത്തു നിന്ന്‌ ഇന്ത്യയില്‍ എത്തിയവരുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും തമ്മിലുള്ള അന്തരം ആശങ്കാജനകമെന്ന്‌ കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറി രാജീവ്‌ ഗൗബ സംസ്ഥാനങ്ങൾക്ക്‌ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങളിൽ സ്‌ക്രീനിങ്‌ ആരംഭിച്ച ജനുവരി 18 മുതൽ മാർച്ച്‌ 23 വരെ വിദേശത്തുനിന്ന്‌ എത്തിയ 15 ലക്ഷം പേരുടെ വിവരം സംസ്ഥാനങ്ങൾക്ക്‌ കൈമാറിയിട്ടുണ്ട്‌.