കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; കോഴിക്കോട് മെഡിക്കല്‍ കോളജിലെ എണ്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

മണിയൂരിലേക്ക് വിവാഹം ചെയ്തയച്ച യുവതി പ്രസവത്തിനായി മാസങ്ങളായി പയ്യോളി നഗരസഭാ പരിധിയിലെ സ്വന്തം വീട്ടിലായിരുന്നു താമസം.

Update: 2020-06-05 07:38 GMT

കോഴിക്കോട്: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ എണ്‍പതോളം ആരോഗ്യപ്രവ!ര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മെഡിക്കല്‍ കോളജിലെ വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലെ ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തിലുള്ളത്.

ഇന്നലെ രോഗം സ്ഥിരീകരിച്ച മണിയൂര്‍ സ്വദേശി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചികിത്സ തേടിയിരുന്നു. മണിയൂരിലേക്ക് വിവാഹം ചെയ്തയച്ച യുവതി പ്രസവത്തിനായി മാസങ്ങളായി പയ്യോളി നഗരസഭാ പരിധിയിലെ സ്വന്തം വീട്ടിലായിരുന്നു താമസം.

ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ് ഇപ്പോള്‍ സ്വയം നിരീക്ഷണത്തിലായത്. ഇവരില്‍ അമ്പത് പേരുടെ സാംപിളുകള്‍ ഇതിനോടകം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സാംപിളുകള്‍ ഇന്ന് ശേഖരിക്കും.

പ്രസവത്തെ തുടര്‍ന്നുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി എത്തിയ യുവതിയെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. ഈ സ്ത്രീയുമായി സമ്പര്‍ക്കത്തില്‍ വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ നിരീക്ഷണത്തില്‍ വിടാനാണ് തീരുമാനം. ഈ സ്ത്രീക്ക് എവിടെനിന്നാണ് അസുഖം ബാധിച്ചതെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ഡിഎംഒ ജയശ്രീ അറിയിച്ചു.

മെയ് 24നാണ് യുവതിയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ജൂണ്‍ രണ്ടിന് നടത്തിയ പരിശോധനയില്‍ ആണ് ഇവര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 28 വയസുള്ള യുവതിക്ക് പ്രസവത്തിനിടെയുണ്ടായ ചില ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സര്‍ജന്‍, പീഡിയാട്രിക് സര്‍ജന്‍, ന്യൂറോ വിദഗ്ദ്ധന്‍, കാര്‍ഡിയോളജി ഡോക്ടര്‍ എന്നിവരെല്ലാം ഇവരെ പരിശോധിച്ചിരുന്നു.