രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തിൽ നിന്ന്; ലോക്ക്ഡൗൺ അല്ലാതെ മാർഗമില്ലെന്ന് കേന്ദ്രം
ഡല്‍ഹിക്ക് സമാനമായി വ്യാപനം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ വഴി സാധിക്കും. കേരളത്തില്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ രണ്ടാഴ്ച കൊണ്ട് സ്ഥിതിഗതികള്‍ മെച്ചപ്പെടും.
ന്യൂഡല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനം കുറയാന്‍ ലോക്ക്ഡൗണ്‍ അല്ലാതെ മാര്‍ഗമില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാടെന്ന് റിപോർട്ട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ 70 ശതമാനത്തോളം ആക്ടീവ് കേസുകളും സംസ്ഥാനത്താണ്.
മൂന്നുദിവസം മുമ്പ് സംസ്ഥാനത്ത് 15 ശതമാനമായിരുന്നു ടിപിആര്‍. ഇപ്പോള്‍ അത് 19 ആയി. കേസുകള്‍ കൂടി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ലോക്ക്ഡൗണ്‍ ആണ് ഉചിതമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതെന്നാണ് റിപോർട്ടിൽ പറയുന്നത്.
ഡല്‍ഹിക്ക് സമാനമായി വ്യാപനം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ വഴി സാധിക്കും. കേരളത്തില്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ രണ്ടാഴ്ച കൊണ്ട് സ്ഥിതിഗതികള്‍ മെച്ചപ്പെടും. കൊവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാനത്ത് മെച്ചപ്പെട്ട പദ്ധതി ആസൂത്രണം ചെയ്യണം. ലോക്ക്ഡൗണ്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഉൽസവ സീസണ്‍ കണക്കിലെടുത്ത് നൈറ്റ് കര്‍ഫ്യൂ പോലുള്ള മാര്‍ഗങ്ങള്‍ ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ നാളെ മുതൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ നടപ്പാക്കും. കൊവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം പഞ്ചായത്തു തലത്തിൽ വിളിച്ചുകൂട്ടാൻ ഡിജിപി അനില്‍ കാന്ത് ജില്ലാ പോലിസ് മേധാവിമാർക്ക് നിർദേശം നൽകിയിരുന്നു.
