ബിഹാറിലെ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദി, വയറുവേദന; 70 കുട്ടികള്‍ ആശുപത്രിയില്‍

Update: 2026-02-08 07:10 GMT

മധേപുര: ബിഹാറിലെ മധേപുരയില്‍ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 70ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. മധേപുര പോലിസ് സ്റ്റേഷന്‍ പരിധിയിലെ സാഹുഗഡ് ഗ്രാമത്തിലാണ് സംഭവം. അപ്ഗ്രേഡഡ് മിഡില്‍ സ്‌കൂളില്‍ ശനിയാഴ്ച ഉച്ചഭക്ഷണം കഴിച്ച 70 ഓളം വിദ്യാര്‍ഥികള്‍ക്ക് അസുഖം ബാധിച്ചു. എല്ലാ കുട്ടികളെയും സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. ഉച്ചഭക്ഷണം കഴിച്ചയുടനെ നിരവധി കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു. പിന്നാലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ സമാനമായ ലക്ഷണങ്ങള്‍ കാണിച്ചു. ഭക്ഷണത്തില്‍ ഒരു പല്ലി വീണിരിക്കാമെന്ന് പ്രദേശവാസികള്‍ സംശയിക്കുന്നു. പാരസ് അഗ്രോ എന്ന സന്നദ്ധ സംഘടന വഴിയാണ് ഉച്ചഭക്ഷണം സ്‌കൂളിലേക്ക് വിതരണം ചെയ്യുന്നത്.

സംഭവം പുറത്തറിഞ്ഞയുടനെ സ്‌കൂള്‍ ഭരണകൂടം വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളെ വിവരമറിയിച്ചു. സ്‌കൂള്‍ അധ്യാപകര്‍ ആംബുലന്‍സും മറ്റ് സ്വകാര്യ വാഹനങ്ങളും വിളിച്ച് വിദ്യാര്‍ത്ഥികളെ സദര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം, സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് മാതാപിതാക്കള്‍ ആശുപത്രിയില്‍ തടിച്ചുകൂടി. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.