അഫ്ഗാന്‍ യുദ്ധം: ബ്രിട്ടീഷ് സൈന്യം കൊലപ്പെടുത്തിയത് 64 കുട്ടികളെ; കണക്കുകള്‍ പുറത്ത്
ലണ്ടന്‍: അഫ്ഗാന്‍ യുദ്ധത്തിനിടെ ബ്രിട്ടീഷ് സേന കൊലപ്പെടുത്തിയത് 64 കുട്ടികളെയെന്ന് വെളിപ്പെടുത്തല്‍. ലണ്ടന്‍ ആസ്ഥാനമായുള്ള അഡ്വക്കസി ആന്റ് റിസര്‍ച്ച് ഗ്രൂപ്പായ 'ആക്ഷന്‍ ഓണ്‍ ആംഡ് വയലന്‍സ് (എഒഎവി) എന്ന ചാരിറ്റി സംഘടനയാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം മുമ്പ് പുറത്തുവിട്ട കണക്കിനേക്കാള്‍ നാലിരട്ടി വരുമിത്. 2006നും 2014നും ഇടയില്‍ അഫ്ഗാനില്‍ ബ്രിട്ടീഷ് സൈന്യം നടത്തിയ നരനായാട്ടിനിടെയാണ് കുട്ടികള്‍ കൊല്ലപ്പെട്ടത്. എഒഎവിയുടെ വിവരാവകാശ അപേക്ഷപ്രകാരമാണ് പുതിയ കണക്കുകള്‍ ലഭിച്ചത്.
വ്യോമാക്രമണത്തിലും അബദ്ധത്തില്‍ വെടിയേറ്റുമാണ് പലരും കൊല്ലപ്പെട്ടതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പറയുന്നു. അഫ്ഗാന്‍ യുദ്ധത്തിനിടെ തങ്ങളുടെ സൈനിക നടപടികളില്‍ 16 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം മുമ്പ് പുറത്തുവിട്ട കണക്കില്‍ പറഞ്ഞിരുന്നത്. എന്നാല്‍, 64 കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് യുകെ നഷ്ടപരിഹാരം കൈമാറിയിട്ടുണ്ടെന്നാണ് രേഖകള്‍ ഉദ്ധരിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍. ഒരു വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
വ്യോമാക്രമണവും ക്രോസ് ഫയറില്‍ പിടിക്കപ്പെടുന്നതുമാണ് മരണ കാരണങ്ങള്‍. ശരാശരി നഷ്ടപരിഹാരം 1,656 പൗണ്ട് ആണ്. അതേസമയം, ബ്രിട്ടീഷ് സൈനിക നടപടിയെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായ കുട്ടികളുടെ യഥാര്‍ഥ കണക്ക് 135 വരെയാവുമെന്നാണ് സംഘടന പറയുന്നത്. കാരണം ചില കേസുകളില്‍ കൊല്ലപ്പെട്ടവരെ 'മകന്‍' അല്ലെങ്കില്‍ 'മകള്‍' എന്ന് പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇവയൊന്നും കുട്ടികളുടെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.
അതേസമയം, ബ്രിട്ടീഷ് സൈന്യം സാധാരണക്കാരെയോ കുട്ടികളെയോ ബോധപൂര്‍വം ലക്ഷ്യംവച്ചതിന് തെളിവുകളൊന്നുമില്ല. അബദ്ധത്തിലുള്ള വെടിവയ്പ്പ്, വന്‍കിട ആയുധനങ്ങളുടെ അമിത ഉപയോഗം, ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ ആക്രമണം എന്നിവയുടെ അനന്തരഫലമായാണ് കുട്ടികള്‍ കൂടുതലായി ദുരന്തത്തിനിരയാവുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 16 കുട്ടികളുടെ മരണത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ബ്രിട്ടന്റെ പ്രതിരോധ മന്ത്രാലയം നേരത്തെ സമ്മതിച്ചിരുന്നു.
സംഘര്‍ഷത്തിനിടെ ഏതെങ്കിലും സാധാരണക്കാരന്റെ മരണം ഒരു ദുരന്തമാണ്. അതിലും കൂടുതലാണ് കുട്ടികളും കുടുംബാംഗങ്ങളും ഉള്‍പ്പെടുമ്പോള്‍- എന്ന് മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. അത്തരത്തിലുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് യുകെ സായുധസേന കഠിനമായി പരിശ്രമം നടത്തുന്നുണ്ട്. എന്നാല്‍, അത് പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയില്ല. സിവിലിയന്‍ അപകടങ്ങളുടെ റിപോര്‍ട്ടുകള്‍ അന്വേഷിക്കുന്നണ്ട്. പുതിയ വിവരങ്ങള്‍ എവിടെയാണ് സമര്‍പ്പിച്ചതെന്ന് പുനപ്പരിശോധിക്കാന്‍ എപ്പോഴും തയ്യാറാണെന്നും മന്ത്രാലയം പറയുന്നു.

