ബ്രസീലിലെ ജയിലില്‍ മാഫിയാസംഘങ്ങള്‍ ഏറ്റുമുട്ടി; 57 മരണം, 16 പേരുടെ തലയറുത്തു

ബ്രസീലിലെ അല്‍താമിറ ജയിലിലാണ് തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ടവരില്‍ 16 പേരെ തലയറുത്ത നിലയിലാണ് കണ്ടെത്തിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെയാണ് ജയിലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ കുപ്രസിദ്ധ മാഫിയാസംഘങ്ങളായ കമാന്‍ഡോ ക്ലാസിലെയും റെഡ് കമാന്‍ഡിലെയും അംഗങ്ങളാണ് ഏറ്റുമുട്ടിയത്.

Update: 2019-07-30 03:57 GMT

സാവോപോളോ: ബ്രസീലിലെ ജയിലില്‍ കുപ്രസിദ്ധ മാഫിയാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 57 തടവുകാര്‍ കൊല്ലപ്പെട്ടു. ബ്രസീലിലെ അല്‍താമിറ ജയിലിലാണ് തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ടവരില്‍ 16 പേരെ തലയറുത്ത നിലയിലാണ് കണ്ടെത്തിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെയാണ് ജയിലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ കുപ്രസിദ്ധ മാഫിയാസംഘങ്ങളായ കമാന്‍ഡോ ക്ലാസിലെയും റെഡ് കമാന്‍ഡിലെയും അംഗങ്ങളാണ് ഏറ്റുമുട്ടിയത്. കമാന്‍ഡോ ക്ലാസ് സംഘത്തിലെ തടവുകാര്‍ എതിര്‍വിഭാഗത്തിലെ തടവുകാരെ പാര്‍പ്പിച്ചിരുന്ന സെല്ലുകള്‍ക്ക് തീയിട്ടു. സംഘര്‍ഷം അഞ്ചുമണിക്കൂറോളം നീണ്ടു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍ മിക്കവരും പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് മരിച്ചത്. മാഫിയാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് ബ്രസീല്‍ അധികൃതര്‍ പറഞ്ഞു.

ജയിലിലെ രണ്ട് ജീവനക്കാരെ തടവുകാര്‍ ആദ്യം ബന്ദിയാക്കിയിരുന്നെങ്കിലും പിന്നീട് മോചിപ്പിച്ചു. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടില്ലായിരുന്നുവെന്നും സംസ്ഥാന ജയില്‍ ഡയറക്ടര്‍ ജാര്‍ബാസ് വാസ്‌കോണ്‍സലോസ് പ്രതികരിച്ചു. കൊലപ്പെടുത്തിയ തടവുകാരുടെ തലയുമായി സംഘം ആഘോഷപ്രകടനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പ്രചരിക്കുന്നതായും റിപോര്‍ട്ടുണ്ട്. മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത്, ബാങ്ക് കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ സജീവമായ മാഫിയകളാണ് ജയിലില്‍ ഏറ്റുമുട്ടിയ ഇരുസംഘങ്ങളും. ബ്രസീലിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാനാവുന്നതിലും ഇരട്ടിയിലേറെ തടവുകാരുള്ളതിനാല്‍ ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് നേരത്തെയും റിപോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ മെയില്‍ 55 പേരും 2017ല്‍ 150 തടവുകാരും ജയിലുകളിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

Tags:    

Similar News