ജൂലായ് 31ഓടെ ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ അഞ്ചരലക്ഷമാവും: എഎപി സര്‍ക്കാര്‍

ഡല്‍ഹിയിലെ ആശുപത്രികള്‍ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമെന്ന് കാട്ടി കഴിഞ്ഞദിവസം ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ റദ്ദാക്കിയിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാനുളള സര്‍ക്കാര്‍ ആവശ്യം ലഫ്റ്റനന്റ് ഗവര്‍ണര്‍ നിരാകരിച്ചതായും മനീഷ് സിസോദിയ പറഞ്ഞു.

Update: 2020-06-09 09:28 GMT

ന്യൂഡല്‍ഹി: വൈറസ് ബാധ ഇരട്ടിയായി പടരുന്ന നിലവിലെ സാഹചര്യത്തില്‍ ജൂലായ് 31ഓടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ അഞ്ചരലക്ഷമായി ഉയരുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അതേസമയം ഡല്‍ഹിയില്‍ ഇതുവരെ സാമൂഹിക വ്യാപനം നടന്നിട്ടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതെന്ന് മനീഷ് സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു.

ഡല്‍ഹിയിലെ ആശുപത്രികള്‍ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമെന്ന് കാട്ടി കഴിഞ്ഞദിവസം ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ റദ്ദാക്കിയിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാനുളള സര്‍ക്കാര്‍ ആവശ്യം ലഫ്റ്റനന്റ് ഗവര്‍ണര്‍ നിരാകരിച്ചതായും മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, പുതിയ കേസുകളില്‍ 50 ശതമാനത്തോളവും എങ്ങനെയാണ് രോഗബാധ ഉണ്ടായത് എന്ന് അറിയാത്തവയാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പ്രതികരിച്ചിരുന്നു. ഉറവിടം കണ്ടെത്താന്‍ കഴിയാത്ത കേസുകള്‍ വര്‍ധിക്കുന്ന പുതിയ ഒരു ഘട്ടത്തിലേക്ക് രാജ്യതലസ്ഥാനം കടക്കുന്നതില്‍ ആരോഗ്യമന്ത്രി ആശങ്കയും അറിയിച്ചു.

Tags:    

Similar News