കശ്മീരില്‍ മേഘവിസ്‌ഫോടനവും വെള്ളപ്പൊക്കവും; അഞ്ച് മരണം, 40 ഓളം പേരെ കാണാതായി

കഴിഞ്ഞ കുറച്ചുദിവസമായി ജമ്മു മേഖലയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഈ മാസം അവസാനം വരെ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Update: 2021-07-28 05:11 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗ്രാമത്തിലുണ്ടായ അതിശക്തമായ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും അഞ്ചുപേര്‍ മരിച്ചു. 40 ഓളം പേരെ കാണാതായതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ വിദൂരഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ദുരന്തം. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കുറഞ്ഞത് എട്ട് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഡച്ചന്‍ തഹ്‌സിലിലെ ഹോന്‍സാര്‍ ഗ്രാമത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചിട്ടുണ്ട്.

അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ആവശ്യമെങ്കിലും പരിക്കേറ്റവരെ രക്ഷപ്പെടുത്താന്‍ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസമായി ജമ്മു മേഖലയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഈ മാസം അവസാനം വരെ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജലാശയങ്ങളുടെയും വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് കിഷ്ത്വാറിലെ അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. നദികളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭീഷണിയായതിനാല്‍ മുന്‍കരുതലെടുക്കണമെന്ന് ജില്ലാ ഭരണകൂടം പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News