18 മാസത്തെ നിരോധനത്തിന് ശേഷം കശ്മീരില്‍ 4ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു

2019 ആ​ഗസ്ത് 5 ന് ജമ്മു കശ്മീരിൽ തുടങ്ങിയ ഇന്റർനെറ്റ് നിരോധനം ലോകത്തെ ജനാധിപത്യ രാജ്യങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് നിരോധനമായി മാറിയെന്നത് ശ്രദ്ധേയമാണ്.

Update: 2021-02-05 15:17 GMT

ശ്രീന​ഗർ: 18 മാസങ്ങള്‍ക്ക് ശേഷം കശ്മീരില്‍ 4 ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. ജമ്മു കശ്‌മീരിന്‍റെ പ്രത്യേകപദവി കേന്ദ്രസർക്കാർ പിൻവലിച്ചതിന് ശേഷം ഇതാദ്യമായാണ് താഴ്വരയില്‍ 4 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇന്‍റര്‍നെറ്റ് സേവനം പുനസ്ഥാപിച്ച കാര്യം കശ്മീര്‍ വൈദ്യുതി വാര്‍ത്താസേവന പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കാന്‍സല്‍ ആണ് അറിയിച്ചത്.

2019 ആ​ഗസ്ത് അഞ്ചിനാണ് മേഖലയില്‍ ഇന്‍റര്‍നെറ്റിന് നിയന്ത്രണം കൊണ്ടുവരുന്നത്. അതെ സമയം താഴ്‍വരയില്‍ ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചതില്‍ പ്രതികരണവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ രംഗത്തുവന്നു. '4 ജി മുബാറക്ക്, 2019 ആഗസ്റ്റിന് ശേഷം ഇതാദ്യമായി ജമ്മു കശ്മീരില്‍ 4ജി ഇന്‍റര്‍നെറ്റ് സേവനം. ഒന്നുമില്ലാത്തതിലും ഭേദമാണ് വൈകിയെത്തിയ ഈ 4ജി '

2019 ആ​ഗസ്ത് 5 ന് ജമ്മു കശ്മീരിൽ തുടങ്ങിയ ഇന്റർനെറ്റ് നിരോധനം ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് നിരോധനമായി മാറിയെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷത്തിൽ, ബ്രോഡ്‌ബാൻഡ് ഇൻറർനെറ്റും, 2ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഘട്ടംഘട്ടമായി പുനസ്ഥാപിച്ചിരുന്നു. ഈ മാസം തുടക്കത്തില്‍ താഴ്‍വരയില്‍ 4ജി സേവനങ്ങള്‍ പുനസ്ഥാപിക്കേണ്ട സാധ്യത പഠിക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.