ഐടി സ്ഥാപനത്തെ വിരട്ടി പണം തട്ടാന്‍ 'റെയ്ഡ്'; സിബിഐ ഉദ്യോഗസ്ഥര്‍ പോലിസ് പിടിയില്‍

ക്രമക്കേടു നടക്കുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയ്ഡിന് എത്തിയതാണ് എന്നായിരുന്നു ഇവരുടെ അവകാശവാദം. പോലിസ് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തു ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു പുറത്തായത്.

Update: 2022-05-12 08:31 GMT

ന്യൂഡല്‍ഹി: ഐടി സ്ഥാപനത്തില്‍ നിന്നു പണം തട്ടാനായി വ്യാജ റെയ്ഡ് നടത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ചണ്ഡിഗഢ് പോലിസ് ആണ് നാല് ഉദ്യോഗസ്ഥരെ പിടികൂടിയത്. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിബിഐ അറിയിച്ചു.

ന്യൂഡല്‍ഹിയില്‍ ജോലി ചെയ്യുന്ന സിബിഐ ഉദ്യോഗസ്ഥര്‍ 'റെയ്ഡ്' നടത്താനായി ചണ്ഡിഗഢില്‍ എത്തുകയായിരുന്നു. ഐടി സ്ഥാപനത്തെ വിരട്ടി പണം തട്ടുകയായിരുന്നു ലക്ഷ്യം. സ്ഥാപനത്തില്‍ എത്തി റെയ്ഡ് തുടങ്ങിയെങ്കിലും ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ ജീവനക്കാര്‍ പോലിസിനെ വിളിച്ചു.

പോലിസ് എത്തിയപ്പോള്‍ സിബിഐ ഉദ്യോഗസ്ഥരാണെന്നതിന്റെ രേഖകള്‍ ഇവര്‍ കാണിച്ചു. ക്രമക്കേടു നടക്കുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയ്ഡിന് എത്തിയതാണ് എന്നായിരുന്നു ഇവരുടെ അവകാശവാദം. പോലിസ് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തു ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു പുറത്തായത്.

ഈ നാല് ഉദ്യോഗസ്ഥര്‍ക്കും ചണ്ഡിഗഢില്‍ ചുമതലയൊന്നുമില്ലെന്ന് സിബിഐ പോലിസിനെ അറിയിച്ചു. സിബിഐയുടെ അറിവോടെയല്ല 'റെയ്‌ഡെ'ന്നും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് പോലിസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്നും നാല് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയെടുക്കുമെന്നും സിബിഐ വ്യക്തമാക്കി.