ഡാം തുറന്നു, റോഡ് വെള്ളത്തിലായി; സ്‌കൂളില്‍ കുടുങ്ങിയ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം 400 പേരെ രക്ഷപ്പെടുത്തി

റാണ പ്രതാപ് ഡാം തുറന്നുവിട്ടതിനെത്തുടര്‍ന്നാണ് 50 അധ്യാപകരും 350 വിദ്യാര്‍ഥികളും 24 മണിക്കൂറോളം ആദര്‍ശ് വിദ്യാ മന്ദിര്‍ സ്‌കൂളില്‍ കുടുങ്ങിപ്പോയത്. തുടര്‍ന്ന് ഇവരെ രക്ഷിക്കാനായി ജില്ലാഭരണകൂടം ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ സഹായം തേടി. ഇവരെത്തിയാണ് സ്‌കൂളില്‍ കഴിയുകയായിരുന്ന വിദ്യാര്‍ഥികളടക്കമുള്ളവരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥലത്തെത്തിച്ചത്.

Update: 2019-09-15 16:07 GMT

ജയ്പൂര്‍: രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ കനത്ത മഴയില്‍ ഡാം തുറന്നുവിട്ടതിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡ് മുങ്ങിയതിനെത്തുടര്‍ന്ന് സ്‌കൂളില്‍ കുടുങ്ങിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷപ്പെടുത്തി. റാണ പ്രതാപ് ഡാം തുറന്നുവിട്ടതിനെത്തുടര്‍ന്നാണ് 50 അധ്യാപകരും 350 വിദ്യാര്‍ഥികളും 24 മണിക്കൂറോളം ആദര്‍ശ് വിദ്യാ മന്ദിര്‍ സ്‌കൂളില്‍ കുടുങ്ങിപ്പോയത്. തുടര്‍ന്ന് ഇവരെ രക്ഷിക്കാനായി ജില്ലാഭരണകൂടം ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ സഹായം തേടി. ഇവരെത്തിയാണ് സ്‌കൂളില്‍ കഴിയുകയായിരുന്ന വിദ്യാര്‍ഥികളടക്കമുള്ളവരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥലത്തെത്തിച്ചത്.


പ്രദേശത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് ജഖാം, മാഹി നദികളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ജില്ലയില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. ഇതിനിടയിലാണ് ജലനിരപ്പ് സംഭരണശേഷി കവിഞ്ഞതിനെത്തുടര്‍ന്ന് ഡാമും തുറന്നുവിടേണ്ടിവന്നത്. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ശനിയാഴ്ച മുതല്‍ സ്‌കൂളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രദേശവാസികള്‍ വെള്ളവും ഭക്ഷണവും നല്‍കിയിരുന്നു. സര്‍ക്കാര്‍ ഇതുവരെ തങ്ങളെ രക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഓം പ്രകാശ് ഭാംബി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞിരുന്നു. ഡാം തുറക്കുന്നവിവരം നേരത്തെ അറിയിച്ചില്ലെന്നും പ്രിന്‍സിപ്പല്‍ കുറ്റപ്പെടുത്തി.


കിഴക്കന്‍ രാജസ്ഥാനില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജയ്പൂരിലും സമീപനഗരങ്ങളിലും ഞായറാഴ്ച കനത്ത മഴയാണ് രേഖപ്പെടുത്തിയത്. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ചമ്പല്‍ നദിയിലെ ഗാന്ധിസാഗര്‍ ഡാമിലെ ജലനിരപ്പ് സംഭരണശേഷിയിലെത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. കോട്ട ബാരേജ് ഡാമിന്റെ 18 ഷട്ടറുകള്‍ തുറന്നതിനെത്തുടര്‍ന്ന് കോട്ട ജില്ല വെള്ളത്തിലായിരിക്കുകയാണ്. ജില്ലാ ഭരണകൂടം നഗരങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ സേനാ വിഭാഗങ്ങള്‍ ദുരിതബാധിതര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Tags: