12 വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 16.63 ലക്ഷം പേര്‍; 2022ല്‍ മാത്രം 2.25 ലക്ഷം

Update: 2023-02-10 04:35 GMT

ന്യൂഡല്‍ഹി: 12 വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തിലധികം പേര്‍. 2011 മുതല്‍ 16,63,440 ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യന്‍ പൗരത്വം വേണ്ടെന്നുവച്ചത് കഴിഞ്ഞ വര്‍ഷമാണ്. 2022ല്‍ 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2021ല്‍ പൗരത്വം ഉപേക്ഷിച്ചത് 1,63,370 പേരാണ്. 2020 85,256 പേരും. 2015ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,31,489 ആണ്. 2016ല്‍ 1,41,603 പേരും 2017ല്‍ 1,33,049 പേരും പൗരത്വം വേണ്ടെന്ന് വച്ചു. 2018ല്‍ ഇത് 1,34,561 ആയിരുന്നെങ്കില്‍ 2019ല്‍ 1,44,017 പേര്‍ പൗരത്വം ഉപേക്ഷിച്ചെന്നും ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയില്‍ എഎപി എംപി നരേന്‍ ദാസ് ഗുപ്തയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി ജയശങ്കര്‍ പറഞ്ഞു. ദുബയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രത്യേക ചോദ്യത്തിന്, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് ഇന്ത്യന്‍ പൗരന്‍മാര്‍ യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പൗരത്വം നേടിയതായി അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും ജയശങ്കര്‍ നല്‍കി.

അടുത്തിടെ, യുഎസ് കമ്പനികള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഇന്ത്യക്കാരായ ജീവനക്കാരുടെ പ്രശ്‌നത്തെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പിരിച്ചുവിട്ടവരില്‍ നിശ്ചിത ശതമാനം എച്ച്1 ബി, എല്‍1 വിസയിലുള്ള ഇന്ത്യന്‍ പൗരന്‍മാരാണ്. തൊഴിലാളികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ യുഎസ് സര്‍ക്കാരുമായി നിരന്തരം ഉന്നയിക്കുന്നുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഐടി പ്രൊഫഷനലുകള്‍ ഉള്‍പ്പെടെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ നീക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ത്യ യുഎസുമായി നിരന്തരം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News