അയോധ്യ രാമക്ഷേത്രത്തിനായി വിഎച്ച്പി സമാഹരിച്ച15,000 ചെക്കുകള്‍ മടങ്ങി
മടങ്ങിയ ചെക്കുകളില്‍ 2,000ത്തോളം ചെക്കുകള്‍ അയോധ്യയില്‍ നിന്ന് തന്നെ സ്വീകരിച്ചവയാണ്.
അയോധ്യ: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനയായി ലഭിച്ച 15,000ത്തോളം ചെക്കുകള്‍ മടങ്ങി. ഏതാണ്ട് 22 കോടിയോളം രൂപയുടെ ചെക്കാണ് മടങ്ങിയതെന്ന് രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്‍റെ ഓഡിറ്റ് റിപോര്‍ട്ടിൽ പറയുന്നു. രാമക്ഷേത്ര നിര്‍മ്മാണ ഫണ്ട് ഉണ്ടാക്കാനുള്ള പ്രചാരണ സമയത്ത് വിശ്വ ഹിന്ദു പരിഷത്ത് സമാഹരിച്ച ചെക്കുകളാണ് ഇവയെന്നാണ് റിപോര്‍ട്ട് പറയുന്നത്.
സാങ്കേതിക പ്രശ്നങ്ങളും, ചെക്ക് നല്‍കിയ വ്യക്തിയുടെ അക്കൗണ്ടില്‍ പണമില്ലാത്തതുമാണ് ചെക്കുകള്‍ മടങ്ങാന്‍ കാരണമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് പറയുന്നത്. ട്രസ്റ്റ് അംഗമായ അനില്‍ മിശ്രയുടെ വാക്കുകള്‍ പ്രകാരം, സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് മാറ്റാന്‍ പറ്റുന്ന ചെക്കുകള്‍ ആ തരത്തില്‍ തന്നെ പണമാക്കുവാന്‍ ബാങ്കുകളുമായി ശ്രമം നടത്തുന്നുണ്ട്.
ബാക്കിയുള്ള ഭക്തരോട് വീണ്ടും പണം സംഭാവനയായി നല്‍കാന്‍ ആവശ്യപ്പെടും. മടങ്ങിയ ചെക്കുകളില്‍ 2,000ത്തോളം ചെക്കുകള്‍ അയോധ്യയില്‍ നിന്ന് തന്നെ സ്വീകരിച്ചവയാണ്. വിഎച്ച്പി കഴിഞ്ഞ ജനുവരി 15 മുതല്‍ ഫെബ്രുവരി 17വരെയാണ് രാജ്യവ്യാപകമായി അയോധ്യ രാമക്ഷേത്രത്തിനായി ധന സമാഹരണം നടത്തിയത്. ഈ പരിപാടിയിലൂടെ 5000 കോടി സമാഹരിച്ചുവെന്നാണ് റിപോര്‍ട്ടുകൾ.